
അടുത്ത അധ്യയന വർഷത്തേക്കുള്ള പാഠപുസ്തക വിതരണത്തെ വിമർശിച്ച മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി രംഗത്തെത്തി. സ്കൂൾ തുറക്കുന്നതിന് മുൻപ് കുട്ടികളുടെ കയ്യിൽ പുസ്തകവും യൂണിഫോമും എത്തിക്കുന്നത് ഭരണപരമായ മികവാണെന്ന് മന്ത്രി പറഞ്ഞു. പരീക്ഷയ്ക്ക് മുൻപ് പുസ്തകം ലഭിക്കാത്തതിനാൽ പാഠപുസ്തകങ്ങൾ ഫോട്ടോസ്റ്റാറ്റ് എടുത്ത് പഠിക്കേണ്ടി വന്ന ഒരു കാലം കേരളത്തിലുണ്ടായിരുന്നുവെന്നും, അന്ന് ഭരണത്തിന് നേതൃത്വം നൽകിയവരാണ് ഇപ്പോൾ ഈ മികവിനെ തുഗ്ലക്ക് പരിഷ്കാരമെന്ന് വിളിച്ച് പരിഹസിക്കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി.
ഒമ്പതാം ക്ലാസിലെ കുട്ടി ജയിച്ചോ എന്ന് അറിയുന്നതിന് മുൻപ് പുതിയ പുസ്തകം നൽകിയിട്ട് എന്ത് കാര്യമെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രധാന വിമർശനം. പരീക്ഷാ പേപ്പർ പോലും നോക്കുന്നതിന് മുൻപ് ഇത്തരത്തിൽ പുസ്തകം നൽകുന്നത് വെറും പ്രഹസനമാണെന്നും ചെന്നിത്തല പറഞ്ഞു. കേരളത്തിൽ ആദ്യമായിട്ടല്ല പാഠപുസ്തകം നൽകുന്നതെന്നും തങ്ങൾ പുസ്തകം നേരത്തെ അടിച്ചെന്ന് ആളുകളെ ബോധ്യപ്പെടുത്താനുള്ള തന്ത്രം മാത്രമാണിതെന്നും അദ്ദേഹം പരിഹസിച്ചു. ജയപരാജയങ്ങൾ നിശ്ചയിക്കുന്നതിന് മുൻപുള്ള ഈ നടപടി തുഗ്ലക്ക് പരിഷ്കാരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read:സംസ്ഥാനത്ത് ചിക്കൻപോക്സ് പടരുന്നു; മലപ്പുറത്ത് അതീവ ജാഗ്രത, പത്ത് ദിവസത്തിനിടെ 285 പേർക്ക് രോഗം
എന്നാൽ, ചരിത്രത്തിലാദ്യമായാണ് ഇത്രയും നേരത്തെ പാഠപുസ്തക വിതരണം പൂർത്തിയാക്കുന്നതെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. പട്ടം സെന്റ് മേരീസ് സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിതരണോദ്ഘാടനം നിർവ്വഹിച്ചു. മെയ് മാസാവസാനത്തോടെ വിതരണം പൂർണ്ണമായും പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. സർക്കാർ വിദ്യാലയങ്ങളെ ലോകനിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായാണ് ഇത്തരം ക്രമീകരണങ്ങൾ നടപ്പിലാക്കുന്നതെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.
The post ‘പുസ്തകം നേരത്തെ എത്തിക്കുന്നത് കുറ്റമാണോ?’; രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി മന്ത്രി വി. ശിവൻകുട്ടി രംഗത്ത് appeared first on Express Kerala.


