
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗ യാത്രയുടെ വേദിയിൽ നേതാക്കൾ തമ്മിലുണ്ടായ ഉന്തും തള്ളും വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചു. കോഴിക്കോട് കുറ്റ്യാടിയിലെ സ്വീകരണ വേദിയിൽ നടന്ന സംഭവത്തെ പരിഹസിച്ച് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ രംഗത്തെത്തി. സ്വന്തം പാർട്ടിയിലെ ഒരു സ്റ്റേജ് പോലും കൃത്യമായി മാനേജ് ചെയ്യാൻ കഴിയാത്തവർ എങ്ങനെയാണ് കേരളം പോലൊരു സംസ്ഥാനം ഭരിക്കുകയെന്ന് അദ്ദേഹം ചോദിച്ചു. പരസ്പര സ്നേഹത്തോടെ വേദി കൈകാര്യം ചെയ്യാൻ കഴിയാത്തവരുടെ രീതി ജനം കണ്ടുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു.
കുറ്റ്യാടിയിലെ പൊതുയോഗത്തിൽ ജാഥാ ക്യാപ്റ്റൻ വി.ഡി. സതീശന് മുൻപ് ഷാഫി പറമ്പിൽ എം.പിക്ക് സംസാരിക്കാൻ അവസരം നൽകാതിരുന്നതാണ് തർക്കത്തിന് കാരണമായത്. യോഗം നിയന്ത്രിച്ചിരുന്ന ഡി.സി.സി സെക്രട്ടറി സതീശനെ നേരിട്ട് പ്രസംഗിക്കാൻ ക്ഷണിച്ചതോടെ പ്രവർത്തകർ പ്രതിഷേധിക്കുകയും ഷാഫിയെ പ്രസംഗിപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഇത് വേദിയിൽ നേതാക്കൾ തമ്മിലുള്ള വാഗ്വാദത്തിലേക്കും ഉന്തും തള്ളിലേക്കും നയിച്ചു. ഒടുവിൽ പ്രവർത്തകരുടെ സമ്മർദ്ദത്തിന് വഴങ്ങി ഷാഫി പറമ്പിൽ ചുരുങ്ങിയ വാക്കുകളിൽ പ്രസംഗം അവസാനിപ്പിക്കുകയായിരുന്നു.
അതേസമയം, വേദിയിൽ ഉന്തും തള്ളും ഉണ്ടായെന്ന വാർത്തകൾ വാസ്തവ വിരുദ്ധമാണെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺ കുമാർ വിശദീകരിച്ചു. ഷാഫി പറമ്പിൽ പ്രസംഗിക്കണമെന്ന് പ്രവർത്തകർ ആവശ്യപ്പെട്ടപ്പോൾ ഉണ്ടായ ‘സ്നേഹതള്ളൽ’ മാത്രമാണ് അവിടെ കണ്ടതെന്നും അതിനെ അക്രമമായി വ്യാഖ്യാനിക്കരുതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് പോരിന്റെയും ഏകോപനമില്ലായ്മയുടെയും തെളിവാണ് ഇതെന്ന് എൽ.ഡി.എഫ് കേന്ദ്രങ്ങൾ വിമർശിക്കുന്നു.
The post ‘സ്റ്റേജ് പോലും ഭരിക്കാനാവാത്തവർ എങ്ങനെ സ്റ്റേറ്റ് ഭരിക്കും?’; എം.വി. ഗോവിന്ദൻ appeared first on Express Kerala.


