
തായ്ലൻഡിൽ കാട്ടാനകളും മനുഷ്യരും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ, ആനകളുടെ ജനനനിരക്ക് നിയന്ത്രിക്കാനുള്ള വിപ്ലവകരമായ നീക്കവുമായി സർക്കാർ രംഗത്ത്. കഴിഞ്ഞ വർഷം മാത്രം മുപ്പതിലേറെ പേർ ആന ആക്രമണത്തിൽ കൊല്ലപ്പെടുകയും ആയിരക്കണക്കിന് കൃഷിനാശങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഈ തീരുമാനം. വനമേഖലകൾ ചുരുങ്ങുന്നതോടെ ഭക്ഷണം തേടി ആനകൾ ഗ്രാമങ്ങളിലേക്ക് ഇറങ്ങുന്നത് തടയാനും, വനത്തിലെ ആനകളുടെ എണ്ണം പരിമിതപ്പെടുത്തി സന്തുലിതാവസ്ഥ നിലനിർത്താനുമാണ് അധികൃതർ ലക്ഷ്യമിടുന്നത്.
അമേരിക്കയിൽ നിർമ്മിച്ച പ്രത്യേക ജനനനിയന്ത്രണ വാക്സിനാണ് ഇതിനായി ഉപയോഗിക്കുന്നത്. പെൺആനകളിൽ പ്രയോഗിക്കുന്ന ഈ വാക്സിൻ, അവയുടെ സ്വാഭാവികമായ അണ്ഡോൽപാദനത്തെ ബാധിക്കാതെ ഗർഭധാരണം മാത്രം തടയുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. വളർത്താനകളിൽ രണ്ടു വർഷത്തോളം നടത്തിയ പരീക്ഷണം വിജയകരമായതിനെത്തുടർന്നാണ് ഇത് കാട്ടാനകളിലേക്കും വ്യാപിപ്പിക്കുന്നത്. ഒരു തവണ വാക്സിൻ നൽകിയാൽ ഏഴ് വർഷം വരെ ഫലം ലഭിക്കുമെന്നും, പിന്നീട് ബൂസ്റ്റർ ഡോസ് നൽകിയില്ലെങ്കിൽ ആനകൾക്ക് വീണ്ടും പ്രജനന ശേഷി കൈവരുമെന്നും ഗവേഷകർ വ്യക്തമാക്കുന്നു.
Also Read: സന്ധിവാതത്തിന് പുളിങ്കുരു മരുന്നോ? വസ്‌തുതകൾ അറിയാം
നിലവിൽ ഏകദേശം 4,400 കാട്ടാനകളുള്ള തായ്ലൻഡിൽ, ഏകദേശം 800-ഓളം ആനകൾ സ്ഥിരമായി ജനവാസ മേഖലകളിൽ പ്രശ്നമുണ്ടാക്കുന്നവയാണ്. ഈ മേഖലകളിലെ ആനകളെ കണ്ടെത്തി വാക്സിൻ നൽകാനാണ് പ്രാഥമികമായി ഉദ്ദേശിക്കുന്നത്. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം ആനകളുടെ വംശവർദ്ധനവ് നിയന്ത്രിതമായി നിലനിർത്താനും ഈ നൂതന പദ്ധതി സഹായിക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. ലോകമെമ്പാടുമുള്ള വന്യജീവി സംരക്ഷകരും ഏറെ താൽപ്പര്യത്തോടെയാണ് ഈ നീക്കത്തെ നോക്കിക്കാണുന്നത്.
The post കാട്ടാനകൾക്കും ‘ഫാമിലി പ്ലാനിംഗ്’; ജനങ്ങളെ രക്ഷിക്കാൻ വാക്സിനേഷൻ പദ്ധതിയുമായി തായ്ലൻഡ് appeared first on Express Kerala.


