
അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയക്കെതിരെ ദുബായ് പൊലീസും കുവൈത്ത് മയക്കുമരുന്ന് വിരുദ്ധ വിഭാഗവും ചേർന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിൽ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന ലഹരിമരുന്ന് പിടികൂടി. അഞ്ച് കണ്ടെയ്നറുകളിലായി എത്തിയ ചോളച്ചാക്കുകൾക്കുള്ളിൽ അതിവിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരുന്ന 1.4 കോടിയിലധികം ‘കാപ്റ്റഗൺ’ ഗുളികകളാണ് ഉദ്യോഗസ്ഥർ കണ്ടെടുത്തത്. ഏകദേശം 2 ടണ്ണിലധികം ഭാരമുള്ള ഈ വൻ ലഹരിശേഖരവുമായി ബന്ധപ്പെട്ട് മൂന്ന് അറബ് പൗരന്മാരെ പൊലീസ് അറസ്റ്റ് ചെയ്തു. കുവൈത്ത് അധികൃതരിൽ നിന്ന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ കൃത്യമായ നീക്കമാണ് അന്താരാഷ്ട്ര മയക്കുമരുന്ന് ശൃംഖലയെ തകർക്കാൻ സഹായിച്ചത്.
ഒരു അറബ് രാജ്യത്തെ തുറമുഖം വഴി എത്തിയ ചരക്ക് നീക്കം നിരീക്ഷിച്ചുവരികയായിരുന്ന പ്രത്യേക അന്വേഷണ സംഘം, മയക്കുമരുന്ന് അടങ്ങിയ ചാക്കുകൾ സംഭരണകേന്ദ്രത്തിലേക്ക് മാറ്റുന്നതിനിടെയാണ് പ്രതികളെ പിടികൂടിയത്. ആകെ 1,40,62,500 ഗുളികകളാണ് ഈ ഓപ്പറേഷനിലൂടെ പിടിച്ചെടുത്തത്. സമീപകാലത്ത് നടന്ന ഏറ്റവും വലിയ ലഹരിവേട്ടയാണിതെന്ന് അധികൃതർ വ്യക്തമാക്കി. ഉദ്യോഗസ്ഥരുടെ ജാഗ്രതയെയും പ്രൊഫഷണലിസത്തെയും നാഷണൽ ആന്റി നർക്കോട്ടിക്സ് ബ്യൂറോ ചെയർമാൻ ഷെയ്ഖ് സായിദ് ബിൻ ഹമദ് അൽ നഹ്യാൻ അഭിനന്ദിച്ചു.
The post കൈകോർത്ത് ദുബായ്-കുവൈത്ത് പൊലീസ്! അന്താരാഷ്ട്ര ലഹരിമാഫിയ വലയിൽ, 1.4 കോടി ഗുളികകൾ പിടികൂടി appeared first on Express Kerala.


