
കോഴിക്കോട്: താമരശ്ശേരി വെളിമണ്ണയിൽ ഇന്ന് പുലർച്ചെ മണിക്കൂറുകളോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാവ്. വാഹനങ്ങൾ മോഷ്ടിച്ചും മില്ലിന് തീയിട്ടും പരാക്രമം നടത്തിയ വെളിമണ്ണ സ്വദേശി അബ്ദുൽ റാസിഖിനായി പോലീസ് തിരച്ചിൽ ഊർജിതമാക്കി. പ്രതി ലഹരിമരുന്നിന് അടിമയാണോ എന്ന് പോലീസ് സംശയിക്കുന്നുണ്ട്.
താമരശ്ശേരി ചുങ്കത്ത് നിർത്തിയിട്ടിരുന്ന പിക്കപ്പ് വാനുമായാണ് റാസിഖ് അഴിഞ്ഞാട്ടം തുടങ്ങിയത്. ആദ്യം ഒരു ആംബുലൻസ് കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും അത് പരാജയപ്പെട്ടു. മോഷ്ടിച്ച പിക്കപ്പ് വാനുമായി വെളിമണ്ണയിലെത്തിയ ഇയാൾ റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറുകൾ ഇടിച്ചുതകർത്തു. ഇതിനുപിന്നാലെ അടുത്തുള്ള ഒരു വെളിച്ചെണ്ണ മില്ലിന് ഇയാൾ തീയിട്ടു. മുൻപ് ഈ മില്ലിൽ ജോലി ചെയ്തിരുന്നയാളാണ് റാസിഖ്. നാട്ടുകാർ ഓടിക്കൂടി തീ അണയ്ക്കുന്നതിനിടെ ഇയാൾ രക്ഷപ്പെടുകയായിരുന്നു.
Also Read: മഞ്ചേരിയിൽ എംഡിഎംഎ വേട്ട; നാലുപേർ പിടിയിൽ
ഓമശ്ശേരി മാങ്ങാട്ടുള്ള പെട്രോൾ പമ്പിലെത്തിയ ഇയാൾ, ടയർ തകരാറിലായ പിക്കപ്പ് വാൻ അവിടെ ഉപേക്ഷിച്ചു. തുടർന്ന് പമ്പിലുണ്ടായിരുന്ന മറ്റൊരു വാഹനം മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് അക്രമം നടത്തിയത് അബ്ദുൽ റാസിഖാണെന്ന് പോലീസ് തിരിച്ചറിഞ്ഞത്. പമ്പിൽ നിന്ന് മോഷ്ടിച്ച രണ്ടാമത്തെ വാഹനം ഇയാളുടെ വീടിന്റെ പോർച്ചിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ മൊബൈൽ ഫോൺ താമരശ്ശേരി കുടുക്കിൽ ഉമ്മരത്തെ ഗ്യാസ് ഗോഡൗണിന് സമീപം ഒളിപ്പിച്ച നിലയിൽ പോലീസ് കണ്ടെടുത്തു.
The post താമരശ്ശേരിയിൽ യുവാവിന്റെ അഴിഞ്ഞാട്ടം; വാഹനങ്ങൾ മോഷ്ടിച്ചു, വെളിച്ചെണ്ണ മില്ലിന് തീയിട്ടു appeared first on Express Kerala.


