
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡോക്ടറാണെന്ന വ്യാജേന എത്തിയ യുവതിയെ സുരക്ഷാ ജീവനക്കാർ പിടികൂടി. ആശുപത്രി അധികൃതരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും കബളിപ്പിച്ച് മണിക്കൂറുകളോളം ആശുപത്രിയിൽ കഴിഞ്ഞ യുവതി, വേഷം മാറി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്.
രാവിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലെത്തിയ യുവതി താൻ ന്യൂറോ സർജറി വിഭാഗത്തിലെ സീനിയർ റെസിഡന്റ് ഡോക്ടറാണെന്നാണ് സുരക്ഷാ ജീവനക്കാരോട് പറഞ്ഞത്. യുവതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ സെക്യൂരിറ്റി വിഭാഗം ഡോക്ടർമാരോട് അന്വേഷിച്ചപ്പോഴാണ് അങ്ങനെയൊരാൾ അവിടെ ജോലി ചെയ്യുന്നില്ലെന്ന് വ്യക്തമായത്. തുടർന്ന് അധികൃതർ തിരച്ചിൽ ആരംഭിച്ചെങ്കിലും ഇവരെ കണ്ടെത്താനായില്ല. സിസിടിവി പരിശോധിച്ചപ്പോൾ യുവതി ലിഫ്റ്റിൽ അഞ്ചാം നിലയിലെത്തിയതായും പിന്നീട് പടികളിറങ്ങി കാന്റീനിൽ പോയി ഭക്ഷണം കഴിച്ച് പുറത്തേക്ക് പോയതായും കണ്ടെത്തി.
Also Read: താമരശ്ശേരിയിൽ യുവാവിന്റെ അഴിഞ്ഞാട്ടം; വാഹനങ്ങൾ മോഷ്ടിച്ചു, വെളിച്ചെണ്ണ മില്ലിന് തീയിട്ടു
പതിനൊന്നരയോടെ വസ്ത്രം മാറി മറ്റൊരു സാരി ധരിച്ച് മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിൽ നിന്ന് ഓട്ടോയിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കവെ വനിതാ സെക്യൂരിറ്റി ജീവനക്കാർ ഇവരെ തടഞ്ഞുവെക്കുകയായിരുന്നു. പിടിയിലായപ്പോൾ ‘ഇവ’ എന്ന പേരാണ് യുവതി പറഞ്ഞത്. പെരുന്ന സ്വദേശിയാണെന്നും ഇപ്പോൾ പേരൂർക്കടയിലാണ് താമസമെന്നും ഇവർ അവകാശപ്പെട്ടു. ഭർത്താവ് ശ്രീചിത്രയിൽ ജീവനക്കാരനാണെന്നും ഇവർ മൊഴി നൽകി. എന്നാൽ ചോദ്യം ചെയ്യലിൽ ഓരോ തവണയും വ്യത്യസ്തമായ പേരുകളും വിലാസവുമാണ് ഇവർ നൽകുന്നത്. സെക്യൂരിറ്റി ഓഫീസറുടെ പരാതിയിൽ മെഡിക്കൽ കോളേജ് പോലീസ് കേസെടുത്തിട്ടുണ്ട്.
The post മെഡിക്കൽ കോളേജിൽ ഡോക്ടർ ചമഞ്ഞ് യുവതി; വേഷം മാറി രക്ഷപ്പെടാൻ ശ്രമിക്കവെ പിടിയിൽ appeared first on Express Kerala.


