ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ 24 വയസ്സുകാരിയായ എംബിഎ വിദ്യാർത്ഥിനിയെ സഹപാഠിയുടെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. അങ്കിൾ ഗലിയിലെ വാടക വീട്ടിൽ നഗ്നമായ നിലയിലായിരുന്നു യുവതിയുടെ അഴുകിയ മൃതദേഹം. സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന സഹപാഠി പിയൂഷ് ധനോട്ടിയയ്ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് സാൻവർ റോഡിലെ കോളേജിൽ ഒന്നാം വർഷ എംബിഎ വിദ്യാർത്ഥിനിയായ യുവതിയെ കാണാതായത്. ജന്മദിന പാർട്ടിയിൽ പങ്കെടുക്കാൻ സഹപാഠിയായ പിയൂഷിനൊപ്പം പോയ യുവതി രാത്രി 11 മണിയോടെ തിരിച്ചെത്തുമെന്നാണ് വീട്ടുകാരോട് പറഞ്ഞിരുന്നത്. എന്നാൽ രാത്രി വൈകിയിട്ടും പെൺകുട്ടി തിരിച്ചെത്തിയില്ല. അതേസമയം, യുവതിയുടെ ഫോണിൽ നിന്നും കോളേജ് ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിലേക്ക് ഒരു അശ്ലീല വീഡിയോ പോസ്റ്റ് ചെയ്യപ്പെട്ടു. യുവതിയുടെ മുഖം വ്യക്തമാകുന്ന രീതിയിലും യുവാവിന്റെ മുഖം മറച്ച നിലയിലുമായിരുന്നു ഈ വീഡിയോ.
Also Read: ഭോപ്പാലിൽ യുവതിയെ കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കിൽ തള്ളി; കൊലപാതകം കുടുംബാംഗങ്ങളുടെ സഹായത്തോടെ
വീഡിയോ ശ്രദ്ധയിൽപ്പെട്ട കോളേജ് അധികൃതർ പെൺകുട്ടിയുടെ പിതാവിനെ വിവരമറിയിച്ചു. തുടർന്ന് കുടുംബം പോലീസിൽ പരാതി നൽകിയെങ്കിലും അന്വേഷണം വൈകിയതായി ആക്ഷേപമുണ്ട്. പിയൂഷിന്റെ വീട് പൂട്ടിക്കിടക്കുന്നത് കണ്ട് പോലീസ് മടങ്ങിപ്പോയതായും കുടുംബം ആരോപിക്കുന്നു. ഒടുവിൽ അയൽവാസികൾ ദുർഗന്ധം വമിക്കുന്നതായി പരാതിപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് വീടിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്. കാലിലെ സോക്സ് കണ്ടാണ് പിതാവ് മൃതദേഹം തിരിച്ചറിഞ്ഞത്.
യുവതിയുടെ കഴുത്തിൽ കയർ മുറുക്കിയതിന്റെ പാടുകളുണ്ട്. മൂന്ന് ദിവസം മുൻപാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. യുവതിയും പിയൂഷും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നും, യുവതിയുടെ ഫോൺ കൈക്കലാക്കിയ പ്രതി വീഡിയോകൾ പ്രചരിപ്പിച്ച ശേഷം കൊലപാതകം നടത്തി ഒളിവിൽ പോയതാകാമെന്നും പോലീസ് കരുതുന്നു. പ്രതിയെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ കൃഷ്ണ ലാൽചന്ദാനി അറിയിച്ചു.
The post എംബിഎ വിദ്യാർത്ഥിനിയുടെ മൃതദേഹം സഹപാഠിയുടെ വീട്ടിൽ അഴുകിയ നിലയിൽ; കഴുത്തിൽ കുരുക്കിട്ട പാടുകൾ appeared first on Express Kerala.


