
സഹകരണ ബാങ്കുകളിലെ സ്ഥിരനിക്ഷേപങ്ങൾ കാലാവധി പൂർത്തിയായാൽ സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ മടക്കി നൽകുന്നത് വൈകിപ്പിക്കാനാവില്ലെന്ന് സംസ്ഥാന ഉപഭോക്തൃ കമ്മീഷൻ. പാലക്കാട് കുഴൽമന്ദം ബ്ലോക്ക് റൂറൽ ക്രെഡിറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റിയിൽ പണം നിക്ഷേപിച്ച നാല് പേരുടെ പരാതിയിലാണ് ജസ്റ്റിസ് ബി. സുധീന്ദ്ര കുമാർ അധ്യക്ഷനായ കമ്മീഷന്റെ സുപ്രധാന ഉത്തരവ്. ബാങ്കുകൾ നഷ്ടത്തിലാണെങ്കിൽ അതിന് നിക്ഷേപകർ ഉത്തരവാദികളല്ലെന്നും പലിശ സഹിതം മുഴുവൻ തുകയും തിരികെ നൽകണമെന്നും കമ്മീഷൻ വ്യക്തമാക്കി.
2021-ൽ കാലാവധി പൂർത്തിയായ ലക്ഷക്കണക്കിന് രൂപയുടെ നിക്ഷേപം തിരികെ നൽകാതെ, ബാങ്ക് നഷ്ടത്തിലാണെന്ന കാരണത്താൽ ഓരോ വർഷവും പുതുക്കിക്കൊണ്ടിരിക്കുകയായിരുന്നു സൊസൈറ്റി. നിക്ഷേപകർ ആദ്യം പാലക്കാട് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനെ സമീപിച്ചെങ്കിലും സാങ്കേതിക കാരണങ്ങളാൽ പരാതി തള്ളപ്പെട്ടു. തുടർന്നാണ് പരാതിക്കാർ സംസ്ഥാന കമ്മീഷനെ സമീപിച്ചത്. ലോൺ തിരിച്ചടവ് മുടങ്ങിയതാണ് പ്രതിസന്ധിക്ക് കാരണമെന്നും മുൻഗണനാ ക്രമത്തിലേ പണം നൽകാനാവൂ എന്നുമായിരുന്നു സൊസൈറ്റിയുടെ വാദം.
Also Read: ലക്ഷ്യം റെയിൽവേ ലെവൽക്രോസ് ഇല്ലാത്ത കേരളം; പാവങ്ങാട് മേൽപ്പാലം നിർമ്മാണത്തിന് തുടക്കമായി
സൊസൈറ്റിയുടെ വാദങ്ങളെ കടുത്ത ഭാഷയിലാണ് സംസ്ഥാന കമ്മീഷൻ വിമർശിച്ചത്. ലോണുകൾ തിരികെ പിടിക്കാൻ ആത്മാർത്ഥമായ ശ്രമം നടത്താതെ, നിക്ഷേപകരുടെ പണം തടഞ്ഞുവെക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി. നിക്ഷേപങ്ങൾ ഓരോ വർഷവും പുതുക്കിക്കൊണ്ടിരിക്കുന്നതിനാൽ പരാതി നൽകാൻ വൈകിയെന്ന ജില്ലാ കമ്മീഷന്റെ കണ്ടെത്തലും സംസ്ഥാന കമ്മീഷൻ തള്ളി. കാലാവധി തീരുമ്പോൾ പണം തിരികെ ലഭിക്കുക എന്നത് നിക്ഷേപകന്റെ നിയമപരമായ അവകാശമാണെന്ന് ഉത്തരവിൽ പറയുന്നു.
പരാതിക്കാരായ നാല് പേർക്കും നിക്ഷേപ തുകയോടൊപ്പം 8.5 ശതമാനം പലിശയും കോടതിച്ചെലവായി 2000 രൂപ വീതവും നൽകാൻ കമ്മീഷൻ ഉത്തരവിട്ടു. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സംസ്ഥാനത്തെ നിരവധി സഹകരണ സംഘങ്ങൾക്ക് ഈ ഉത്തരവ് വലിയ തിരിച്ചടിയാണ്. നിക്ഷേപകർക്ക് ആശ്വാസം നൽകുന്ന ഈ വിധി, പണം മടക്കി നൽകാതെ ഒഴിഞ്ഞുമാറുന്ന സംഘങ്ങൾക്കെതിരെ ശക്തമായ നിയമപോരാട്ടത്തിന് വഴിതുറക്കുന്നതാണ്.
The post സഹകരണ ബാങ്കുകൾക്ക് പണം നൽകുന്നത് വൈകിപ്പിക്കാനാവില്ല; ഉപഭോക്തൃ കമ്മീഷന്റെ സുപ്രധാന വിധി appeared first on Express Kerala.


