
ആലപ്പുഴ പുന്നപ്രയിൽ പതിനാലുകാരിയെ പിതാവും ബന്ധുക്കളും ചേർന്ന് പീഡിപ്പിച്ച കേസിൽ ഒളിവിലുള്ള നാലാം പ്രതിക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി. പെൺകുട്ടിയുടെ പിതാവ്, പിതാവിന്റെ സഹോദരി ഭർത്താവ്, സഹോദരിയുടെ മകൻ എന്നിവർ ഇതിനോടകം അറസ്റ്റിലായിട്ടുണ്ട്. പിതാവിനൊപ്പം മദ്യപിച്ചെത്തി പെൺകുട്ടിയെ ഉപദ്രവിച്ചിരുന്ന ബന്ധുവിനെയാണ് ഇനി പിടികൂടാനുള്ളത്. 2022 മുതൽ ക്രൂരമായ പീഡനത്തിന് ഇരയായ പെൺകുട്ടി കഴിഞ്ഞദിവസം സുഹൃത്തിനോട് വിവരം വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. നിലവിൽ കുട്ടിയെ സുരക്ഷിത കേന്ദ്രമായ സ്നേഹിത സെന്ററിലേക്ക് മാറ്റിയിരിക്കുകയാണ്.
അതേസമയം, കൊച്ചി എളമക്കരയിൽ ആറുവയസുകാരി മരിച്ച സംഭവത്തിൽ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്. ജനുവരി 16-ന് പോണേക്കരയിലെ വീട്ടിൽ അച്ഛനെ തൂങ്ങിമരിച്ച നിലയിലും മകളെ വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. മകളെ കൊലപ്പെടുത്തിയ ശേഷം അച്ഛൻ ആത്മഹത്യ ചെയ്തതാണെന്ന നിഗമനത്തിലായിരുന്നു പ്രാഥമിക അന്വേഷണമെങ്കിലും, പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കുട്ടി ഒരു വർഷത്തോളമായി ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായിരുന്നതായി കണ്ടെത്തി. ഇൻക്വസ്റ്റ് സമയത്ത് തന്നെ ശരീരത്തിൽ കണ്ട അസ്വാഭാവിക പാടുകളാണ് കേസിൽ നിർണ്ണായക വഴിത്തിരിവായത്.
കേസിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി കുട്ടിയുടെ അമ്മയുടെ മൊഴി പോലീസ് വീണ്ടും രേഖപ്പെടുത്തും. പിതാവ് മാത്രമാണോ അതോ മറ്റാരെങ്കിലും കുട്ടിയെ ഉപദ്രവിച്ചിരുന്നോ എന്ന് കണ്ടെത്താനായി വീടിന് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു വരികയാണ്. പിതാവിനെ കൂടാതെ പുറത്തുനിന്നുള്ള ആരെങ്കിലും വീട്ടിൽ വന്നുപോയിരുന്നോ എന്ന കാര്യത്തിലാണ് നിലവിൽ അന്വേഷണം കേന്ദ്രീകരിച്ചിരിക്കുന്നത്. ഫോറൻസിക് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അതിശക്തമായ അന്വേഷണത്തിനാണ് കൊച്ചി പോലീസ് തയ്യാറെടുക്കുന്നത്.
The post പുന്നപ്ര പീഡനക്കേസ്; നാലാം പ്രതിക്കായി തിരച്ചിൽ appeared first on Express Kerala.


