
തിരുവനന്തപുരം: തിരുവനന്തപുരത്തെ മാളിൽ വെച്ച് എസ്.എഫ്.ഐ പ്രവർത്തകർ പൊലീസുകാരനെ വളഞ്ഞിട്ട് മർദ്ദിച്ച സംഭവത്തിൽ, മർദ്ദനമേറ്റ ഉദ്യോഗസ്ഥനെതിരെ തന്നെ കേസെടുത്ത നടപടിയിൽ പൊലീസ് സേനയ്ക്കുള്ളിൽ പ്രതിഷേധം ശക്തമാകുന്നു. മർദ്ദനമേറ്റ മിഥുനും സഹോദരിക്കുമെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. എസ്.എഫ്.ഐക്കാർ പ്രകോപിപ്പിക്കുന്നതും മർദ്ദിക്കുന്നതുമായ ദൃശ്യങ്ങൾ പുറത്തുവന്നിട്ടും പ്രതികളെ പിടികൂടാത്തത് സേനയ്ക്കുള്ളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
പുതുവത്സര തലേന്ന് ശംഖുമുഖത്ത് വെച്ചുണ്ടായ സംഘർഷത്തിന്റെ തുടർച്ചയായാണ് ഈ ആക്രമണമെന്ന് കരുതപ്പെടുന്നു. അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന മിഥുനെ അന്ന് തന്നെ എസ്.എഫ്.ഐ പ്രവർത്തകർ ഭീഷണിപ്പെടുത്തിയിരുന്നു. പൊലീസുകാരനും സഹോദരിയും ചേർന്ന് ആയുധം ഉപയോഗിച്ച് ആക്രമിച്ചെന്നും, അടിച്ചു കൊല്ലാൻ സഹോദരി ആഹ്വാനം ചെയ്തെന്നുമാണ് എഫ്.ഐ.ആറിലെ ആരോപണം. പൊലീസ് അസോസിയേഷൻ ജില്ലാ സമ്മേളനത്തിൽ ഈ വിഷയം ഗൗരവമായി ഉന്നയിക്കാനാണ് തീരുമാനം. സിറ്റി പൊലീസ് കമ്മീഷണർക്കെതിരെ അസോസിയേഷൻ ഗ്രൂപ്പുകളിൽ കടുത്ത വിമർശനവും ട്രോളുകളും ഉയരുന്നുണ്ട്. കൃത്യമായ ദൃശ്യങ്ങൾ ലഭ്യമായിട്ടും പ്രതികളായ എസ്.എഫ്.ഐ പ്രവർത്തകരെ പിടികൂടാൻ പൊലീസ് മടിക്കുന്നത് രാഷ്ട്രീയ സമ്മർദ്ദം മൂലമാണെന്ന ആരോപണം ശക്തമാണ്.
The post അന്ന് ‘കണ്ടോളാമെന്ന്’ ഭീഷണി, ഇന്ന് വളഞ്ഞിട്ട് മർദ്ദനം; പൊലീസുകാരനെതിരെയുള്ള കേസിൽ സേനയിൽ പ്രതിഷേധം appeared first on Express Kerala.


