
കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ, കമ്മീഷണർമാരായ എസ്.എസ്. സന്ധു, വിവേക് ജോഷി എന്നിവരടങ്ങുന്ന കേന്ദ്ര സംഘം മാർച്ച് ആദ്യവാരം സംസ്ഥാനത്തെത്തും. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്നോടിയായി നടത്തുന്ന ഈ സന്ദർശനത്തിൽ സംസ്ഥാനത്തെ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കങ്ങളും കമ്മീഷൻ നേരിട്ട് പരിശോധിക്കും. ഇതിനോടൊപ്പം തന്നെ അസം, തമിഴ്നാട്, പുതുച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളിലും കമ്മിഷൻ സന്ദർശനം നടത്തുന്നുണ്ട്.
സന്ദർശന വേളയിൽ സംസ്ഥാന ചീഫ് സെക്രട്ടറി, പോലീസ് മേധാവി, ജില്ലാ കളക്ടർമാർ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരുമായി കമ്മീഷൻ ഔദ്യോഗിക ചർച്ചകൾ നടത്തും. കൂടാതെ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളുമായും കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് തീയതി നിശ്ചയിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സർക്കാരിന്റെയും രാഷ്ട്രീയ പാർട്ടികളുടെയും അഭിപ്രായങ്ങൾ കമ്മീഷൻ ഈ കൂടിക്കാഴ്ചയിൽ തേടും. നിലവിലെ സൂചനകൾ പ്രകാരം മാർച്ച് പകുതിയോടെ ലോക്സഭാ തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തുവരാനാണ് സാധ്യത.
Also Read; അഞ്ചു ജീവനുകളിൽ തുടിപ്പായി ആലിൻ മടങ്ങുന്നു; മാലാഖക്കുട്ടിക്ക് കേരളത്തിന്റെ കണ്ണീർ പ്രണാമം
മറ്റ് സംസ്ഥാനങ്ങളിലെ സന്ദർശന ഷെഡ്യൂൾ പ്രകാരം ഫെബ്രുവരി 16 മുതൽ 18 വരെ സംഘം അസമിലുണ്ടാകും. ഫെബ്രുവരി അവസാന വാരത്തോടെ തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ സന്ദർശനം പൂർത്തിയാക്കിയ ശേഷമായിരിക്കും കേരളത്തിലെത്തുക. കേരള സന്ദർശനത്തിന് ശേഷമാണ് പശ്ചിമ ബംഗാൾ സന്ദർശനം നിശ്ചയിച്ചിരിക്കുന്നത്. എല്ലാ സംസ്ഥാനങ്ങളിലെയും ക്രമീകരണങ്ങൾ പൂർത്തിയായെന്ന് ബോധ്യപ്പെട്ട ശേഷമാകും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഔദ്യോഗിക തീയതികൾ പ്രഖ്യാപിക്കുക.
The post തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താൻ കേന്ദ്ര സംഘം കേരളത്തിലേക്ക് appeared first on Express Kerala.


