
ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട രേഖകൾ പുറത്തുവന്നതിന് പിന്നാലെ ലോകനേതാക്കളും വ്യവസായ പ്രമുഖരും ആശങ്കയിലായിരിക്കെ, ചർച്ചകളിൽ നിറയുകയാണ് ‘ജെ മെയിൽ’ (J-Mail) എന്ന പുതിയ സാങ്കേതിക ടൂൾ. എപ്സ്റ്റീൻ ഫയലുകളിലെ പതിനായിരക്കണക്കിന് ഇമെയിൽ ശേഖരങ്ങൾ വളരെ എളുപ്പത്തിൽ പരിശോധിക്കാൻ സഹായിക്കുന്ന ഒരു സെർച്ച് എഞ്ചിനാണിത്. ജിമെയിൽ പോലെയുള്ള ലളിതമായ ഇന്റർഫേസിലൂടെ രേഖകൾ ലഭ്യമാക്കുന്നതിനാലാണ് ഇതിന് ജെ മെയിൽ എന്ന പേര് ലഭിച്ചത്. ഇന്റർനെറ്റ് ആർട്ടിസ്റ്റ് റൈലി വാൽസും സോഫ്റ്റ്വെയർ എൻജിനീയർ ലൂക്ക് ഇഗലും ചേർന്നാണ് ഈ പ്ലാറ്റ്ഫോം വികസിപ്പിച്ചത്.
നേരത്തെ പൊതുവിടങ്ങളിൽ ലഭ്യമായിരുന്ന പിഡിഎഫ് ഫയലുകളും സ്കാൻ ചെയ്ത രേഖകളും അവ്യക്തവും വായിക്കാൻ പ്രയാസമുള്ളതുമായിരുന്നു. ഈ വെല്ലുവിളി പരിഹരിക്കാനായി ഒപ്റ്റിക്കൽ ക്യാരക്ടർ റെക്കഗ്നിഷൻ (OCR), എഐ സാങ്കേതികവിദ്യ എന്നിവ ഉപയോഗിച്ച് രേഖകളെ വ്യക്തമായ ടെക്സ്റ്റ് രൂപത്തിലേക്ക് മാറ്റുകയാണ് ജെ മെയിൽ ചെയ്യുന്നത്. ഈ ടൂൾ പുതിയ വിവരങ്ങളൊന്നും പുറത്തുവിടുന്നില്ലെന്നും, മറിച്ച് ചിതറിക്കിടക്കുന്ന രേഖകളെ ഒരു ഇൻബോക്സ് രൂപത്തിൽ പുനക്രമീകരിച്ച് ഉപയോക്തൃ സൗഹൃദമാക്കുക മാത്രമാണ് ചെയ്യുന്നതെന്ന് ഇതിന്റെ നിർമ്മാതാക്കൾ വ്യക്തമാക്കുന്നു.
Also Read; എഐ വിപ്ലവത്തിന് കരുത്തേകാൻ ഇന്ത്യ; ആഗോള എഐ ഉച്ചകോടിക്ക് നാളെ ഡൽഹിയിൽ തുടക്കം
സാധാരണ ഇമെയിൽ സേവനങ്ങളിലേതുപോലെ തന്നെ ഇൻബോക്സ്, സെന്റ് ഫോൾഡറുകൾ, കീവേഡ് സെർച്ച്, വർഷങ്ങളുടെ അടിസ്ഥാനത്തിലുള്ള പരിശോധന തുടങ്ങിയ സൗകര്യങ്ങൾ ജെ മെയിലിലുണ്ട്. പ്രമുഖ വ്യക്തികളുടെ പേരുകളോ പ്രധാനപ്പെട്ട വാക്കുകളോ തിരഞ്ഞ് സന്ദേശങ്ങൾ കണ്ടെത്താനും, അവ ‘സ്റ്റാർ’ മാർക്ക് ചെയ്ത് സൂക്ഷിക്കാനും ഈ പ്ലാറ്റ്ഫോം സഹായിക്കുന്നു. വലിയ അളവിലുള്ള എപ്സ്റ്റീൻ ഫയലുകളിലെ വിവരങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിൽ ഈ സാങ്കേതിക വിദ്യ വലിയ പങ്കാണ് വഹിക്കുന്നത്.
അതേസമയം, ഈ ഫയലുകൾ പുറത്തുവന്നത് നൂറോളം പേരുടെ സ്വകാര്യ ജീവിതത്തെ ബാധിച്ചതായും റിപ്പോർട്ടുകളുണ്ട്. പല രേഖകളിലും ഇരകളുടെ വിവരങ്ങൾ മറയ്ക്കാതെ പ്രസിദ്ധീകരിച്ചത് സാങ്കേതിക തകരാറാണെന്ന് അമേരിക്കൻ നീതിന്യായ വകുപ്പ് വിശദീകരിക്കുന്നുണ്ടെങ്കിലും ഇത് വലിയ വിവാദമായിട്ടുണ്ട്. സമ്പത്തും അധികാരവും ഉപയോഗിച്ച് ഒരു കൂട്ടം പെൺകുട്ടികളെ എങ്ങനെ ഇരകളാക്കിയെന്നത് ലോകത്തെ ഞെട്ടിക്കുന്നതാണെങ്കിലും, ഇരകൾക്ക് എങ്ങനെ നീതി ലഭിക്കുമെന്ന കാര്യത്തിൽ ഇപ്പോഴും അവ്യക്തത തുടരുകയാണ്.
The post എപ്സ്റ്റീൻ ഫയലുകൾ ഇനി വിരൽത്തുമ്പിൽ; ലോകനേതാക്കളെ വിറപ്പിച്ച് ‘ജെ മെയിൽ’ തരംഗമാകുന്നു appeared first on Express Kerala.


