
ടി20 ലോകകപ്പിൽ ഇന്ത്യയോടേറ്റ കനത്ത തോൽവിക്ക് പിന്നാലെ പാകിസ്ഥാൻ ടീമിനെതിരെ രൂക്ഷവിമർശനവുമായി മുൻ നായകൻ ഷാഹിദ് അഫ്രീദി. മോശം ഫോമിലുള്ള സീനിയർ താരങ്ങളെ ടീമിൽ നിന്ന് പുറത്താക്കണമെന്നും പകരം യുവതാരങ്ങൾക്ക് അവസരം നൽകണമെന്നും അഫ്രീദി ആവശ്യപ്പെട്ടു. ബാബർ അസം, ഷഹീൻ അഫ്രീദി, ശദാബ് ഖാൻ എന്നിവരുടെ പേരെടുത്തു പറഞ്ഞായിരുന്നു അഫ്രീദിയുടെ പ്രതികരണം.
ഫോം മങ്ങിയാൽ താരങ്ങൾ സ്വയം മാറിനിൽക്കണം, അല്ലെങ്കിൽ മാനേജ്‌മെന്റ് അവരെ പുറത്താക്കണം. ഇത് രണ്ടും സംഭവിക്കാത്തത് കൊണ്ടാണ് ഇത്തരം താരങ്ങൾ ടീമിൽ തുടരുന്നതെന്ന് അഫ്രീദി കുറ്റപ്പെടുത്തി. സീനിയർ താരങ്ങളെ അന്ധമായി പിന്തുണയ്ക്കുന്ന രീതി അവസാനിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യക്കെതിരായ നിർണ്ണായക പോരാട്ടത്തിൽ ബാബർ അസം (7 പന്തിൽ 5), ശദാബ് ഖാൻ (14) എന്നിവർ ബാറ്റിംഗിൽ പരാജയപ്പെട്ടപ്പോൾ, ബൗളിംഗിൽ ഷഹീൻ അഫ്രീദി രണ്ടോവറിൽ 31 റൺസാണ് വിട്ടുനൽകിയത്.
Also Read: വാക്കുകൊണ്ടല്ല, ബാറ്റ് കൊണ്ട് മറുപടി; പാകിസ്ഥാനെതിരെ സ്ലെഡ്ജിംഗ് വേണ്ടെന്ന് സൂര്യകുമാർ യാദവ്
കൊളംബോയിൽ നടന്ന മത്സരത്തിൽ 61 റൺസിന്റെ വമ്പൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യ ഉയർത്തിയ 176 റൺസ് പിന്തുടർന്ന പാകിസ്ഥാൻ 18 ഓവറിൽ 114 റൺസിന് എല്ലാവരും പുറത്തായി. ഈ വിജയത്തോടെ സൂര്യകുമാർ യാദവും സംഘവും ടൂർണമെന്റിന്റെ സൂപ്പർ എട്ടിലേക്ക് യോഗ്യത നേടി. അതേസമയം, പാക് ക്രിക്കറ്റ് ബോർഡ് ചെയർമാൻ മൊഹ്‌സിൻ നഖ്‌വിക്കെതിരെ മുൻ താരം ഷുഹൈബ് അക്തറും വിമർശനവുമായി രംഗത്തെത്തി. പിസിബിക്ക് രാഷ്ട്രീയ വിവാദങ്ങൾക്കല്ലാതെ ക്രിക്കറ്റിനായി സമയമില്ലെന്നാണ് അക്തറുടെ ആരോപണം.
The post ‘ഒന്നുകിൽ പുറത്താക്കണം, അല്ലെങ്കിൽ മാറി നിൽക്കണം’: ബാബർ അസമിനും സംഘത്തിനുമെതിരെ ഷാഹിദ് അഫ്രീദി appeared first on Express Kerala.


