
ബെംഗളൂരു നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സെൻട്രൽ ക്രൈംബ്രാഞ്ച് നടത്തിയ മിന്നൽ പരിശോധനയിൽ മലയാളികൾ ഉൾപ്പെടെ അഞ്ചുപേർ പിടിയിലായി. ചോക്കലേറ്റ്, ലെയ്‌സ് പാക്കറ്റുകൾക്കുള്ളിൽ അതീവ രഹസ്യമായി ഒളിപ്പിച്ചു കടത്തുകയായിരുന്ന 5 കോടി രൂപ വിലമതിക്കുന്ന ഹൈഡ്രോ കഞ്ചാവുമായി മലയാളികളായ അജ്മൽ, മജീദ് എന്നിവരാണ് പിടിയിലായത്. തായ്‌ലൻഡിൽ നിന്നാണ് ഇവർ ലഹരിമരുന്ന് എത്തിച്ചതെന്ന് പോലീസ് കണ്ടെത്തി. ഇതിനുപുറമെ മഹാലക്ഷ്മി ലേഔട്ടിൽ നടന്ന പരിശോധനയിൽ 30 കിലോ കഞ്ചാവുമായി ആനന്ദ് എന്ന മറ്റൊരു മലയാളി യുവാവും പിടിയിലായിട്ടുണ്ട്.
മലയാളികൾക്ക് പുറമെ രണ്ട് വിദേശികളും പോലീസിന്റെ വലയിലായിട്ടുണ്ട്. ഹെബ്ബഗോഡിയിൽ നിന്ന് ഒന്നരക്കോടി രൂപയുടെ ലഹരിമരുന്നുമായി സെനഗൽ സ്വദേശിയാണ് പിടിയിലായത്. ഇയാളിൽ നിന്ന് 11 കോടി രൂപ വിലമതിക്കുന്ന എംഡിഎംഎ (MDMA) പിടിച്ചെടുത്തതായാണ് സെൻട്രൽ ക്രൈംബ്രാഞ്ച് നൽകുന്ന വിവരം. നേരത്തെ കഞ്ചാവ് കേസിൽ ജാമ്യത്തിലിറങ്ങിയ ഇയാൾ വീണ്ടും ലഹരി ഇടപാടിൽ സജീവമാകുകയായിരുന്നു. പിടിയിലായ പ്രതികളെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കും. ഇവർ വലിയ ഏതെങ്കിലും ലഹരി മാഫിയയുടെ ഏജന്റുമാരാണോ എന്നും ആർക്കൊക്കെ വേണ്ടിയാണ് മയക്കുമരുന്ന് എത്തിച്ചതെന്നും കണ്ടെത്താൻ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
The post ബെംഗളൂരുവിൽ വൻ ലഹരിവേട്ട! മലയാളികളടക്കം അഞ്ചുപേർ പിടിയിൽ; പിടിച്ചെടുത്തത് കോടികളുടെ മയക്കുമരുന്ന്! appeared first on Express Kerala.


