
ബെംഗളൂരു കോറമംഗല ഇൻഡോർ സ്റ്റേഡിയത്തിലെ വനിതാ ശുചിമുറിയിൽ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ രഹസ്യമായി പകർത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഫെബ്രുവരി 6 മുതൽ 8 വരെ നടന്ന സ്പോർട്സ് ടൂർണമെന്റിനിടെയാണ് 32 വയസ്സുകാരിയായ യെലഹങ്ക സ്വദേശിനിക്ക് ഈ ദുരനുഭവം ഉണ്ടായത്. ശുചിമുറി ഉപയോഗിക്കുന്നതിനിടെയാണ് ദൃശ്യങ്ങൾ പകർത്തിയതെന്ന് ചൂണ്ടിക്കാട്ടി ഫെബ്രുവരി 13-നാണ് യുവതി സൈബർ ക്രൈം പോലീസിൽ പരാതി നൽകിയത്.
ദൃശ്യങ്ങൾ പകർത്തിയ പ്രതി യുവതിയുടെ സുഹൃത്തിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി ബന്ധപ്പെടുകയും പിന്നീട് യുവതിയെ നേരിട്ട് ഭീഷണിപ്പെടുത്താൻ തുടങ്ങുകയും ചെയ്തു. ആവശ്യപ്പെടുന്ന പണം നൽകണമെന്നും സ്വകാര്യ വീഡിയോ കോളുകൾ ചെയ്യണമെന്നുമായിരുന്നു ഇയാളുടെ ആവശ്യം. വഴങ്ങാത്ത പക്ഷം കൈവശമുള്ള ദൃശ്യങ്ങൾ ഇന്റർനെറ്റിലൂടെ പ്രചരിപ്പിക്കുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. ബ്ലാക്ക്‌മെയിലിംഗിനെത്തുടർന്നാണ് യുവതി പോലീസിനെ സമീപിച്ചത്.
Also Read: ബെംഗളൂരുവിൽ വൻ ലഹരിവേട്ട: മലയാളികളടക്കം അഞ്ചുപേർ പിടിയിൽ; പിടിച്ചെടുത്തത് കോടികളുടെ മയക്കുമരുന്ന്!
കോറമംഗല മേഖലയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്. കഴിഞ്ഞ വർഷം ഇവിടുത്തെ ഒരു പ്രമുഖ ഭക്ഷണശാലയിലെ ശുചിമുറിയിൽ ഫോൺ ഒളിപ്പിച്ചുവെച്ച് ദൃശ്യങ്ങൾ പകർത്തിയ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. സ്പോർട്സ് സ്റ്റേഡിയം പോലെ നിരവധി സ്ത്രീകൾ എത്തുന്ന പൊതുവിടങ്ങളിൽ സുരക്ഷാ ക്രമീകരണങ്ങളും സ്വകാര്യതയും ഉറപ്പാക്കുന്നതിൽ അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ചയെക്കുറിച്ച് പരാതികൾ ഉയരുന്നുണ്ട്.
The post ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണി, പണവും വീഡിയോ കോളും ആവശ്യപ്പെട്ടു; പരാതിയുമായി യുവതി appeared first on Express Kerala.


