
ടി20 ലോകകപ്പിൽ പാകിസ്ഥാനെതിരായ ഇന്ത്യയുടെ ആധികാരിക വിജയത്തിന് പിന്നാലെ പാക് ടീമിനെ കടുത്ത ഭാഷയിൽ വിമർശിച്ച് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ് രംഗത്തെത്തി. കൊളംബോയിൽ നടന്ന മത്സരത്തിൽ 61 റൺസിന് പാകിസ്ഥാൻ തകർന്നടിഞ്ഞതിന് പിന്നാലെയാണ് കൈഫിന്റെ പരിഹാസം. പാക് താരങ്ങളുടെ പ്രകടനം ഒരു ‘ക്ലബ്ബ്’ നിലവാരത്തിലുള്ളതായിരുന്നുവെന്ന് അദ്ദേഹം തന്റെ യൂട്യൂബ് ചാനലിലൂടെ തുറന്നടിച്ചു.
ലോകത്തെ ഏത് കരുത്തരായ ടീമിനെ തോൽപ്പിച്ചാലും ഇന്ത്യക്കെതിരെ കളിക്കുമ്പോൾ പാകിസ്ഥാന്റെ കൈകാലുകൾ വിറയ്ക്കുമെന്ന് കൈഫ് നിരീക്ഷിച്ചു. കളിക്കാർക്കും പരിശീലകർക്കും മാനേജ്‌മെന്റിനും മേലുള്ള അമിത സമ്മർദ്ദം കാരണം ശരിയായ തീരുമാനങ്ങൾ എടുക്കാൻ അവർക്ക് കഴിയുന്നില്ല. ഈ ലോകകപ്പിൽ അമേരിക്കയും നമീബിയയും പോലും പാകിസ്ഥാനേക്കാൾ മികച്ച രീതിയിൽ ഇന്ത്യക്കെതിരെ പോരാട്ടം കാഴ്ചവെച്ചു. എന്നാൽ പാകിസ്ഥാൻ ഒരു വെല്ലുവിളിയും ഉയർത്താതെ രണ്ട് പോയിന്റ് ഇന്ത്യക്ക് സമ്മാനിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read:“ദേഷ്യം നിർത്തൂ സഹോദരാ”; ക്യാച്ച് പാഴാക്കിയ വിവാദത്തിന് പിന്നാലെ കുൽദീപിനെ ട്രോളി സൂര്യ
നിർണായകമായ ടോസ് ലഭിച്ചിട്ടും ഫീൽഡിംഗ് തിരഞ്ഞെടുത്ത പാക് ക്യാപ്റ്റൻ സൽമാൻ അലി ആഗയുടെ തീരുമാനത്തെയും കൈഫ് രൂക്ഷമായി വിമർശിച്ചു. ബുമ്ര, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി എന്നിവരടങ്ങുന്ന കരുത്തുറ്റ ഇന്ത്യൻ ബൗളിംഗ് നിരയ്ക്കെതിരെ റൺസ് പിന്തുടരാമെന്ന് കരുതിയത് വലിയ വിഡ്ഢിത്തമാണെന്നും, ബാറ്റിംഗ് തിരഞ്ഞെടുക്കാത്തത് തിരിച്ചടിയായെന്നും കൈഫ് വിലയിരുത്തി.
The post ഇന്ത്യക്കെതിരെ കളിക്കുമ്പോൾ പാകിസ്ഥാന്റെ കൈകാലുകൾ വിറയ്ക്കും; മുഹമ്മദ് കൈഫ് appeared first on Express Kerala.


