
തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ സിസേറിയനിടെ കുഞ്ഞ് മരിച്ചു. പാലോട് സ്വദേശികളായ നിരഞ്ജന-ബിനിൽ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. സംഭവത്തിൽ ചികിത്സാ പിഴവുണ്ടായെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയതോടെ ആശുപത്രിയിൽ വൻ പ്രതിഷേധം അരങ്ങേറി.
ഇന്നലെയാണ് നിരഞ്ജനയെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് പുലർച്ചെ പരിശോധനയ്ക്കായി ലേബർ റൂമിലേക്ക് മാറ്റിയെങ്കിലും ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സിസേറിയൻ നടത്തിയത്. കുഞ്ഞിനെ പുറത്തെടുത്തതിന് പിന്നാലെ മരണം സംഭവിക്കുകയായിരുന്നു. പ്രസവവേദന ഇല്ലാതിരുന്നിട്ടും നിരഞ്ജനയെ പുലർച്ചെ തന്നെ ലേബർ റൂമിലേക്ക് മാറ്റിയെന്നും, മണിക്കൂറുകളോളം അവിടെ കിടത്തിയ ശേഷമാണ് ശസ്ത്രക്രിയ നടത്തിയതെന്നും കുടുംബം ആരോപിക്കുന്നു. കൃത്യസമയത്ത് ചികിത്സ നൽകുന്നതിൽ ഡോക്ടർമാർക്ക് വീഴ്ച പറ്റിയെന്നാണ് ബന്ധുക്കളുടെ പരാതി.
Also Read:ആറ്റുകാൽ പൊങ്കാല! റെയിൽവേയുടെ പ്രത്യേക ക്രമീകരണങ്ങൾ; അധിക ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ചു
മരണവിവരമറിഞ്ഞതോടെ ആശുപത്രിയിൽ സംഘർഷാവസ്ഥ നിലനിന്നു. ആർഡിഒയെയും ആശുപത്രി സൂപ്രണ്ടിനെയും പ്രതിഷേധക്കാർ തടഞ്ഞുവെച്ചു. സംഭവത്തിൽ അടിയന്തര അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് ആരോഗ്യവകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
The post നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു; ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം appeared first on Express Kerala.


