
തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ സിസേറിയനിടെ കുഞ്ഞ് മരിച്ച സംഭവത്തിൽ ആരോപണവിധേയയായ ഡോക്ടർക്കെതിരെ കർശന നടപടി. ഗൈനക്കോളജിസ്റ്റ് ഡോ. ബിന്ദു സുന്ദറിനോട് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ ആരോഗ്യവകുപ്പ് ഡയറക്ടർ ഉത്തരവിട്ടു. സംഭവത്തിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കാൻ ആരോഗ്യ മന്ത്രി വീണാ ജോർജ് നിർദ്ദേശം നൽകിയതിന് പിന്നാലെയാണ് ഈ നീക്കം.
പാലോട് സ്വദേശികളായ നിരഞ്ജന-ബിനിൽ ദമ്പതികളുടെ കുഞ്ഞാണ് സിസേറിയനിടെ മരിച്ചത്. പ്രസവവേദന ഇല്ലാതിരുന്നിട്ടും നിരഞ്ജനയെ ലേബർ റൂമിലേക്ക് മാറ്റിയെന്നും മണിക്കൂറുകൾ ലേബർ റൂമിൽ കിടത്തിയ ശേഷമാണ് ശസ്ത്രക്രിയ നടത്തിയതെന്നും കുടുംബം ആരോപിച്ചു. ചികിത്സാ പിഴവ് ചൂണ്ടിക്കാട്ടി ഡോ. ബിന്ദു സുന്ദറിനെതിരെ മറ്റ് രണ്ട് പരാതികൾ കൂടി നിലവിൽ ഡി.എം.ഒയ്ക്ക് ലഭിച്ചിട്ടുണ്ട്.
Also Read: ആറ്റുകാൽ പൊങ്കാല! മാർച്ച് 3-ന് തിരുവനന്തപുരം ജില്ലയിൽ പ്രാദേശിക അവധി
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പ്രത്യേക സംഘമാണ് മരണത്തെക്കുറിച്ച് അന്വേഷിക്കുക. ഡോക്ടർക്കെതിരെയുള്ള എല്ലാ പരാതികളും ഈ സംഘം പരിശോധിക്കുമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. കെ.ജെ. റീന അറിയിച്ചു. മരിച്ച കുഞ്ഞിന്റെ പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും. കഴിഞ്ഞ ദിവസം ആശുപത്രി സൂപ്രണ്ടിനെയും ആർ.ഡി.ഒയെയും തടഞ്ഞുവെച്ച് നാട്ടുകാരും ബന്ധുക്കളും വൻ പ്രതിഷേധം ഉയർത്തിയിരുന്നു.
The post നെടുമങ്ങാട് സിസേറിയനിടെ കുഞ്ഞ് മരിച്ച സംഭവം; ഡോക്ടർക്ക് നിർബന്ധിത അവധി appeared first on Express Kerala.


