
പത്തനംതിട്ടയിൽ സ്വകാര്യ സ്‌കൂൾ റിസപ്ഷനിസ്റ്റായിരുന്ന യുവതി ജീവനൊടുക്കിയ സംഭവത്തിൽ സ്‌കൂളിലെ പിആർഒയും യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയുമായ മുഹമ്മദ് സുഹൈൽ അൻസാരിയെ ഏനാത്ത് പോലീസ് അറസ്റ്റ് ചെയ്തു. ഈ മാസം പതിനാലിന് പുലർച്ചെയാണ് പാണ്ടിമലപ്പുറത്തെ വീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയുടെ ശരീരത്തിൽ മർദനമേറ്റ പാടുകൾ ഉണ്ടായിരുന്നതും ആത്മഹത്യാക്കുറിപ്പിൽ സുഹൈലിനെതിരെ ഗുരുതരമായ പരാമർശങ്ങൾ ഉണ്ടായിരുന്നതുമാണ് അറസ്റ്റിലേക്ക് നയിച്ചത്.
തുടക്കത്തിൽ യുവതിയുടെ ഭർത്താവിനെയാണ് പോലീസ് സംശയിച്ചിരുന്നത്. എന്നാൽ പോലീസ് ചോദ്യം ചെയ്തപ്പോൾ ഭർത്താവ് കൈമാറിയ യുവതിയുടെ ഫോണിലെ വാട്‌സ്ആപ്പ് ചാറ്റുകളാണ് സുഹൈലുമായുള്ള ബന്ധം പുറത്തുകൊണ്ടുവന്നത്. ഇരുവരും തമ്മിലുള്ള സൗഹൃദം ഭർത്താവ് അറിഞ്ഞത് കുടുംബത്തിൽ തർക്കങ്ങൾക്ക് കാരണമായിരുന്നു. സജീവ രാഷ്ട്രീയ പ്രവർത്തനത്തിനായി അധ്യാപക ജോലി ഉപേക്ഷിച്ച് സ്‌കൂളിൽ പിആർഒ ആയി ജോലി നോക്കുകയായിരുന്നു സുഹൈൽ. ഇതേ സ്‌കൂളിലെ ജീവനക്കാരിയായിരുന്നു മരിച്ച യുവതി.
Also Read: കേരളം ചുട്ടുപൊള്ളുന്നു! ദുരന്ത നിവാരണ അതോറിറ്റിയുടെ ജാഗ്രതാ നിർദ്ദേശം
പോലീസ് നടത്തിയ പരിശോധനയിൽ യുവതി എഴുതിയ മൂന്ന് ആത്മഹത്യാക്കുറിപ്പുകൾ കണ്ടെത്തിയിരുന്നു. ഇതിൽ ഒന്നിൽ സുഹൈലിനെതിരെ വ്യക്തമായ ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്. യുവതിയുടെ ആത്മഹത്യയിൽ നാട്ടുകാരും ബന്ധുക്കളും നേരത്തെ തന്നെ സംശയം പ്രകടിപ്പിച്ചിരുന്നു. ശാസ്ത്രീയ തെളിവുകളുടെയും ആത്മഹത്യാക്കുറിപ്പിന്റെയും അടിസ്ഥാനത്തിൽ വിശദമായ അന്വേഷണം നടത്തിയ ശേഷമാണ് പോലീസ് സുഹൈലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
The post യുവതിയുടെ ആത്മഹത്യ; യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് സുഹൈൽ അൻസാരി അറസ്റ്റിൽ appeared first on Express Kerala.


