
കുറ്റ്യാടിയിൽ നടന്ന ‘പുതുയുഗ യാത്ര’യുടെ വേദിയിലുണ്ടായ അനിഷ്ട സംഭവങ്ങളിൽ പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. വടകര എം.പി ഷാഫി പറമ്പിൽ പ്രകോപിതനാകാൻ പാടില്ലായിരുന്നുവെന്നും എന്നാൽ തന്റെ മണ്ഡലത്തിൽ വൻ ജനക്കൂട്ടത്തിന് മുന്നിൽ സംസാരിക്കാൻ അവസരം ലഭിക്കാത്തതിലുള്ള സ്വാഭാവികമായ അസ്വാസ്ഥ്യം മാത്രമാണ് ഷാഫി പ്രകടിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
പ്രസംഗിക്കാൻ അവസരം നൽകാതെ നേരിട്ട് പ്രതിപക്ഷ നേതാവിനെ ക്ഷണിച്ചപ്പോൾ ഷാഫിക്ക് പ്രയാസമുണ്ടായി. എന്നാൽ വേദിയിൽ മാധ്യമങ്ങളുണ്ടെന്ന കാര്യം അദ്ദേഹം മറന്നുപോയി. സംഘാടനത്തിൽ നിയന്ത്രണം വേണമായിരുന്നു. ഉന്തും തള്ളും ഒഴിവാക്കേണ്ടതായിരുന്നുവെന്നും താൻ സ്റ്റേജിൽ നിന്ന് വീണെന്ന പ്രചാരണം തെറ്റാണെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. ഷാഫി പ്രതീക്ഷയുള്ള നേതാവാണെന്നും ആ സംഭവത്തെ മറ്റ് രീതിയിൽ വ്യാഖ്യാനിക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read:നല്ല കാര്യങ്ങൾ ജനങ്ങൾ അറിയരുതെന്ന് നിർബന്ധം; മാധ്യമങ്ങൾക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി
അതേസമയം, ബാറുകളുടെ പ്രവർത്തനസമയം കൂട്ടിയ നടപടിയെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. ലഹരി കുറയ്ക്കുമെന്ന് പറഞ്ഞ് അധികാരത്തിൽ വന്ന പിണറായി സർക്കാർ വാക്കും പ്രവർത്തിയും തമ്മിൽ ബന്ധമില്ലാത്ത രീതിയിലാണ് നീങ്ങുന്നത്. കേരളം ഒരു ‘കൊച്ചു കൊളംബിയ’ ആയും ക്രിമിനൽ നഗരമായും മാറുകയാണെന്നും ഇത് മുഖ്യമന്ത്രിയുടെ പരാജയമാണെന്നും മുല്ലപ്പള്ളി ആരോപിച്ചു.
The post ഷാഫി പ്രകോപിതനാകാൻ പാടില്ലായിരുന്നു; കുറ്റ്യാടിയിലെ നാടകീയ രംഗങ്ങളിൽ മുല്ലപ്പള്ളി രാമചന്ദ്രൻ appeared first on Express Kerala.


