
രാജ്യസഭയിലെ 37 ഒഴിവുകളിലേക്കുള്ള തിരഞ്ഞെടുപ്പ് മാർച്ച് 16-ന് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഇതുസംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം ഫെബ്രുവരി 26-ന് പുറത്തിറങ്ങും. താൽപ്പര്യമുള്ള സ്ഥാനാർത്ഥികൾക്ക് മാർച്ച് 5 വരെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാവുന്നതാണ്. മാർച്ച് 16-ന് രാവിലെ 9 മണി മുതൽ വൈകിട്ട് 4 മണി വരെ വോട്ടെടുപ്പ് നടക്കുമെന്നും അന്നേ ദിവസം രാത്രിയോടെ തന്നെ ഫലം പ്രഖ്യാപിക്കുമെന്നും കമ്മീഷൻ വ്യക്തമാക്കി.
ഇക്കുറി പ്രമുഖരായ രാഷ്ട്രീയ നേതാക്കളാണ് കാലാവധി പൂർത്തിയാക്കി പടിയിറങ്ങുന്നത്. ശരദ് പവാർ, പ്രിയങ്ക ചതുർവേദി, രാംദാസ് അത്തവാലെ, കനിമൊഴി, അഭിഷേക് മനു സിങ്‌വി തുടങ്ങിയ മുൻനിര നേതാക്കൾ ഇതിൽ ഉൾപ്പെടുന്നു. മഹാരാഷ്ട്രയിൽ നിന്നുള്ള ഏഴ് സീറ്റുകളിലാണ് ഏറ്റവും കൂടുതൽ ഒഴിവുകളുള്ളത്. ഇതിനുപുറമെ തമിഴ്‌നാട്, ബിഹാർ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ നിന്ന് അഞ്ച് വീതവും, ഒഡിഷയിൽ നിന്ന് നാലും, അസമിൽ നിന്ന് മൂന്നും സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് നടക്കും.
ഹരിയാന, ഛത്തീസ്‌ഗഡ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ രണ്ട് വീതം സീറ്റുകളും ഹിമാചൽ പ്രദേശിലെ ഒരു സീറ്റും ഒഴിവു വരുന്നവയിൽ ഉൾപ്പെടുന്നു. തിരുച്ചി സിവ, തമ്പിദുരൈ, ജികെ വാസൻ, ഉപേന്ദ്ര കുശ്വാഹ, ഹരിവൻഷ് നാരായൺ സിങ് തുടങ്ങിയ പ്രഗത്ഭരായ പാർലമെന്റേറിയൻമാരുടെ കാലാവധിയാണ് ഇതോടെ അവസാനിക്കുന്നത്. പ്രമുഖ നേതാക്കളുടെ കാലാവധി കഴിയുന്നതോടെ രാജ്യസഭയിലെ രാഷ്ട്രീയ ബലാബലത്തിൽ എന്ത് മാറ്റമുണ്ടാകുമെന്ന് രാഷ്ട്രീയ ലോകം ഉറ്റുനോക്കുകയാണ്.
The post 37 സീറ്റുകൾ, 10 സംസ്ഥാനങ്ങൾ; രാജ്യസഭ ചൂടേറിയ പോരാട്ടത്തിലേക്ക് appeared first on Express Kerala.


