
വിഴിഞ്ഞത്തെ ഹോട്ടലിൽ നിന്ന് സീഫുഡ് കഴിച്ചതിന് പിന്നാലെ കൊല്ലം സ്വദേശികളായ രണ്ടുപേർ മരിച്ച സംഭവത്തിൽ ഭക്ഷ്യവിഷബാധയല്ല മരണകാരണമെന്ന നിഗമനത്തിലാണ് ഭക്ഷ്യസുരക്ഷാ വകുപ്പ്. ഹോട്ടൽ ഭക്ഷണത്തിൽ അസ്വാഭാവികമായി ഒന്നുമില്ലെന്നും മരണം കടുത്ത അലർജി മൂലമാകാൻ സാധ്യതയുണ്ടെന്നും വ്യക്തമാക്കുന്ന പ്രാഥമിക റിപ്പോർട്ട് ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. മരിച്ചവർ കഴിച്ച അതേ ഭക്ഷണം അന്ന് ഇരുന്നൂറിലധികം പേർ കഴിച്ചിരുന്നതായും എന്നാൽ മറ്റാർക്കും ആരോഗ്യപ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
മരിച്ചവരുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലും ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചിട്ടില്ല. മരിച്ച റഷീദ ബീവിക്കും ഷാജിക്കും കടൽ വിഭവങ്ങൾ കഴിക്കുന്നത് കടുത്ത അലർജിക്ക് കാരണമാകാറുണ്ടെന്ന് ബന്ധുക്കൾ മൊഴി നൽകിയിട്ടുണ്ട്. ഹോട്ടലിൽ നിന്ന് കഴിച്ച മീൻ മുട്ട, കൊഞ്ച് തുടങ്ങിയ വിഭവങ്ങളിൽ നിന്നുള്ള അലർജിയാകാം മരണത്തിലേക്ക് നയിച്ചതെന്നാണ് അധികൃതരുടെ പ്രാഥമിക നിഗമനം. ഭക്ഷണ സാമ്പിളുകൾ നിലവിൽ കൊച്ചിയിലെ ലാബിൽ പരിശോധനയിലാണ്. ഈ പരിശോധനാ ഫലം ലഭിച്ച ശേഷം ആരോഗ്യ മന്ത്രിക്ക് അന്തിമ റിപ്പോർട്ട് സമർപ്പിക്കും.
Also Read: ജയലക്ഷ്മി സില്‍ക്‌സിലെ തീപിടിത്തം; 50 കോടിയുടെ നഷ്ടം, അന്വേഷണം ആരംഭിച്ച് പൊലീസ്
കൊല്ലം നിലമേൽ സ്വദേശികളായ റഷീദ ബീവി (58), മരുമകൻ ഷാജി (48) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം വിഴിഞ്ഞത്തെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച് മടങ്ങുന്നതിനിടെയാണ് ഇവർക്ക് ഛർദ്ദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടത്. റഷീദ ബീവിയുടെ മകൾ സജിമോൾ നിലവിൽ ചികിത്സയിലാണ്. ബന്ധുക്കളുടെ പരാതിയെത്തുടർന്ന് വിഴിഞ്ഞത്തെ ഹോട്ടൽ പോലീസ് ഇടപെട്ട് താൽക്കാലികമായി അടപ്പിച്ചിരിക്കുകയാണ്.
The post വിഴിഞ്ഞത്തെ മരണം ഭക്ഷ്യവിഷബാധയല്ല; ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രാഥമിക റിപ്പോർട്ട് പുറത്ത് appeared first on Express Kerala.


