
കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട അതീവ രഹസ്യസ്വഭാവമുള്ളതും തന്ത്രപ്രധാനവുമായ വിവരങ്ങൾ ചോരുന്നത് തടയാൻ ആഭ്യന്തര മന്ത്രാലയം കർശനമായ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ഔദ്യോഗിക രേഖകൾ മാധ്യമങ്ങളുമായി പങ്കുവെക്കുന്ന സർക്കാർ ജീവനക്കാർക്കെതിരെ ‘ഔദ്യോഗിക രഹസ്യ നിയമപ്രകാരം’ ക്രിമിനൽ നടപടികൾ സ്വീകരിക്കുമെന്ന് ജനുവരിയിൽ പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കുന്നു. കേന്ദ്രത്തിന് കീഴിലുള്ള എല്ലാ മന്ത്രാലയങ്ങൾക്കും വകുപ്പുകൾക്കും ഇതുസംബന്ധിച്ച കർശന നിർദ്ദേശം കൈമാറിക്കഴിഞ്ഞു.
1998-ൽ പുറത്തിറക്കിയ മുൻ സർക്കുലറിനെ പരിഷ്കരിച്ചുകൊണ്ടാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ ഈ പുതിയ നീക്കം. പഴയ സർക്കുലറിൽ വിവരങ്ങൾ കൈമാറുന്നതിനെതിരെ മുന്നറിയിപ്പുകൾ ഉണ്ടായിരുന്നുവെങ്കിലും ശിക്ഷാനടപടികളെക്കുറിച്ച് വ്യക്തമായ പരാമർശങ്ങൾ ഉണ്ടായിരുന്നില്ല. ഈ വിടവ് നികത്തിക്കൊണ്ടാണ് പുതിയ ഉത്തരവ് വന്നിരിക്കുന്നത്. എന്നാൽ, സർക്കാരിന്റെ ഔദ്യോഗിക വക്താക്കൾ മാധ്യമങ്ങളോട് പങ്കുവെക്കുന്ന വിവരങ്ങളെ ഈ നിരോധനത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
Also Read: വിമാനയാത്രയിൽ മോശം പെരുമാറ്റം; രണ്ട് വർഷം വരെ വിലക്ക്, കടുത്ത നടപടികളുമായി ഡിജിസിഎ
മുൻ കരസേനാ മേധാവി ജനറൽ എം.എം. നരവണെയുടെ പുസ്തകവുമായി ബന്ധപ്പെട്ട വിവാദങ്ങളും, സർക്കാരിന്റെ വിവിധ പദ്ധതികളെക്കുറിച്ചുള്ള രഹസ്യവിവരങ്ങൾ കൃത്യസമയത്തിന് മുൻപേ മാധ്യമങ്ങളിൽ വന്നതും കണക്കിലെടുത്താണ് ഇത്തരമൊരു അടിയന്തര നടപടി. സുരക്ഷാ ഏജൻസികൾക്കും അർദ്ധസൈനിക വിഭാഗങ്ങളുടെ മേധാവികൾക്കും സർക്കുലറിന്റെ പകർപ്പ് നൽകിയിട്ടുണ്ട്. വിവരങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിലൂടെ രാജ്യത്തിന്റെ തന്ത്രപ്രധാനമായ താൽപ്പര്യങ്ങൾ സംരക്ഷിക്കുകയാണ് മന്ത്രാലയത്തിന്റെ ലക്ഷ്യം.
The post സർക്കാർ രേഖകൾ ചോർന്നാൽ ജയിൽ ശിക്ഷ; ഉദ്യോഗസ്ഥർക്ക് കേന്ദ്രത്തിന്റെ കർശന മുന്നറിയിപ്പ്! appeared first on Express Kerala.


