
ബംഗ്ലാദേശിൽ താരിഖ് റഹ്മാന്റെ നേതൃത്വത്തിലുള്ള ബിഎൻപി സർക്കാർ അധികാരമേറ്റതിന് പിന്നാലെ, ഇന്ത്യയുമായുള്ള കായിക ബന്ധം പുനഃസ്ഥാപിക്കാൻ അതിവേഗ നീക്കങ്ങൾ ആരംഭിച്ചു. മുഹമ്മദ് യൂനുസിന്റെ ഇടക്കാല ഭരണകാലത്ത് വഷളായ ഉഭയകക്ഷി ബന്ധം ‘സൗഹൃദ ചർച്ചകളിലൂടെ’ പരിഹരിക്കുമെന്ന് പുതിയ യുവജന-കായിക മന്ത്രി അമിനുൾ ഹഖ് വ്യക്തമാക്കി. സ്ഥാനമേറ്റ ഉടൻ തന്നെ ഇന്ത്യൻ ഡെപ്യൂട്ടി ഹൈക്കമ്മീഷണറുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. അയൽരാജ്യങ്ങളുമായി നല്ല ബന്ധം പുലർത്താനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും നയതന്ത്ര സംഭാഷണങ്ങളിലൂടെ ക്രിക്കറ്റിലെ തർക്കങ്ങൾ പരിഹരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
ലോകകപ്പ് ബഹിഷ്കരണവും ഐസിസി നടപടിയും
മുഹമ്മദ് യൂനുസിന്റെ ഭരണകാലത്ത് 2026-ലെ ടി20 ലോകകപ്പുമായി ബന്ധപ്പെട്ടുണ്ടായ തർക്കങ്ങളാണ് ബന്ധം വഷളാക്കിയത്. മുസ്തഫിസുർ റഹ്മാനെ ഐപിഎല്ലിൽ നിന്ന് റിലീസ് ചെയ്തതിനെച്ചൊല്ലിയുള്ള തർക്കം ഒടുവിൽ ലോകകപ്പ് ബഹിഷ്കരണത്തിലാണ് എത്തിയത്. ‘സുരക്ഷാ കാരണങ്ങൾ’ ചൂണ്ടിക്കാട്ടി ഇന്ത്യയിൽ കളിക്കാൻ വിസമ്മതിച്ച ബംഗ്ലാദേശിനെ ഐസിസി ലോകകപ്പിൽ നിന്ന് വിലക്കുകയും പകരം സ്കോട്ട്‌ലൻഡിനെ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. യൂനുസ് സർക്കാരിന്റെ ഈ പിന്തിരിപ്പൻ തീരുമാനത്തെ പുതിയ കായിക മന്ത്രി രൂക്ഷമായി വിമർശിച്ചു. കൃത്യസമയത്ത് ചർച്ചകൾ നടത്തിയിരുന്നെങ്കിൽ ടീമിന് ലോകകപ്പ് നഷ്ടമാകുമായിരുന്നില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
Also Read: മൂന്ന് വട്ടം പൂജ്യം, എങ്കിലും അഭിഷേക് ശർമ തന്നെ ഒന്നാമൻ; ഐസിസി റാങ്കിംഗിൽ ഇന്ത്യൻ താരത്തിന് ആധിപത്യം
ഷാക്കിബിനും മൊർത്താസയ്ക്കും മടങ്ങിവരാൻ വഴിതെളിയുന്നു
രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ ബംഗ്ലാദേശ് ക്രിക്കറ്റിൽ നിന്ന് മാറ്റിനിർത്തപ്പെട്ട ഇതിഹാസ താരങ്ങളായ ഷാക്കിബ് അൽ ഹസനും മഷ്‌റഫെ ബിൻ മൊർത്താസയ്ക്കും ടീമിലേക്ക് മടങ്ങിവരാൻ പുതിയ സർക്കാർ പച്ചക്കൊടി കാട്ടി. ഹസീന വിരുദ്ധ പ്രക്ഷോഭകാലത്തെ കൊലപാതകക്കേസുകൾ ഉൾപ്പെടെ ഇവർക്കെതിരെ ചുമത്തിയ കേസുകൾ പരിഹരിക്കുമെന്ന സൂചന മന്ത്രി നൽകി. അവാമി ലീഗ് എംപിമാരായിരുന്ന ഇരുവരും യൂനുസ് ഭരണകാലത്ത് സുരക്ഷാ ഭീഷണിയെത്തുടർന്ന് വിദേശത്തായിരുന്നു. ഇരുവരുടെയും മടങ്ങിവരവ് ബംഗ്ലാദേശ് ക്രിക്കറ്റിന്റെ ആത്മവിശ്വാസം വർദ്ധിപ്പിക്കുമെന്നാണ് വിലയിരുത്തൽ.
യൂനുസ് സർക്കാരിന്റെ കീഴിൽ ക്രിക്കറ്റ് ബോർഡ് തലപ്പത്തെത്തിയ ഉദ്യോഗസ്ഥരുടെ തീരുമാനങ്ങൾ ഇന്ത്യ-ബംഗ്ലാദേശ് ക്രിക്കറ്റ് മത്സരങ്ങളെ വലിയ തോതിൽ ബാധിച്ചുവെന്ന് അമിനുൾ ഹഖ് ആരോപിച്ചു. പാകിസ്ഥാനുമായി ചേർന്ന് ഇന്ത്യക്കെതിരായ മത്സരങ്ങൾ ബഹിഷ്കരിക്കാൻ നീക്കം നടത്തിയ അന്നത്തെ ക്രിക്കറ്റ് ബോർഡ് തലവൻ അമിനുൾ ഇസ്ലാം ബുൾബുളിന്റെ നടപടികളെ അദ്ദേഹം ‘സംശയാസ്പദം’ എന്ന് വിശേഷിപ്പിച്ചു. നിലവിൽ ബുൾബുൾ രാജ്യം വിട്ട സാഹചര്യത്തിൽ, ക്രിക്കറ്റ് ബോർഡിൽ വലിയ അഴിച്ചുപണികൾ നടത്തി ഇന്ത്യയുമായുള്ള പരമ്പരകൾ പുനഃസ്ഥാപിക്കാനാണ് ധാക്ക ലക്ഷ്യമിടുന്നത്.
The post യൂനുസിന് പിന്നാലെ ക്രിക്കറ്റിലും മാറ്റം; ഇന്ത്യയുമായി വീണ്ടും കൈകോർക്കാൻ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് appeared first on Express Kerala.


