
തൃശ്ശൂർ പൂരം കലക്കൽ വിവാദവുമായി ബന്ധപ്പെട്ട് പാർട്ടിക്കുള്ളിൽ പരസ്യമായ ചർച്ചകൾക്കും പ്രതികരണങ്ങൾക്കും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വിലക്കേർപ്പെടുത്തി. നിലവിൽ പുറത്തുവരാത്ത റിപ്പോർട്ടുകളെച്ചൊല്ലി നടത്തുന്ന ചർച്ചകൾ ഗുണം ചെയ്യില്ലെന്നും പാർട്ടിക്ക് ഈ വിഷയത്തിൽ ഒറ്റ അഭിപ്രായമേയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തിൽ നേതാക്കൾ വ്യത്യസ്ത നിലപാടുകൾ സ്വീകരിച്ചത് പാർട്ടിയെ പ്രതിരോധത്തിലാക്കിയ സാഹചര്യത്തിലാണ് നേതൃത്വത്തിന്റെ ഈ കർശന ഇടപെടൽ.
വിഷയത്തിൽ അന്നത്തെ ജില്ലാ കളക്ടർ കൃഷ്ണതേജയെ പ്രതിപ്പട്ടികയിൽ ചേർത്തുക്കൊണ്ടുള്ള വി.എസ്. സുനിൽകുമാറിന്റെ പ്രസ്താവനയാണ് പുതിയ തർക്കങ്ങൾക്ക് വഴിവെച്ചത്. പൂരം കലക്കലിൽ കളക്ടർക്ക് വീഴ്ച പറ്റിയെന്നും, തെരഞ്ഞെടുപ്പിന് ശേഷം അദ്ദേഹം ആന്ധ്ര ഉപമുഖ്യമന്ത്രിയുടെ സ്റ്റാഫായി ഡെപ്യൂട്ടേഷനിൽ പോയത് ഗൂഢാലോചനയുടെ ഭാഗമാണെന്നും സുനിൽകുമാർ ആരോപിച്ചിരുന്നു. കളക്ടറെ നിയന്ത്രിക്കുന്ന റവന്യൂ വകുപ്പിനെയും മന്ത്രി കെ. രാജനെയും പരോക്ഷമായി പ്രതിക്കൂട്ടിലാക്കുന്നതായിരുന്നു സുനിൽകുമാറിന്റെ ഈ വാക്കുകൾ.
എന്നാൽ സുനിൽകുമാറിന്റെ ആരോപണങ്ങളെ തള്ളിക്കൊണ്ട് റവന്യൂ മന്ത്രി കെ. രാജൻ ശക്തമായി രംഗത്തെത്തി. നിലവിലില്ലാത്ത റിപ്പോർട്ടുകളെക്കുറിച്ച് ചർച്ച ചെയ്യാനില്ലെന്നും ഇല്ലാത്ത ചുമരിൽ ചിത്രം വരയ്ക്കാൻ തന്നെ കിട്ടില്ലെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്. അതേസമയം, ഈ ഭിന്നത മുതലെടുത്ത ബി.ജെ.പി, പൂരം കലക്കൽ റവന്യൂ മന്ത്രിയുടെയും സി.പി.ഐ സ്ഥാനാർത്ഥിയായിരുന്ന സുനിൽകുമാറിന്റെയും ഗൂഢാലോചനയാണെന്ന് തിരിച്ചടിച്ചു. സ്വന്തം പാർട്ടിക്കാരനായ റവന്യൂ മന്ത്രിക്കെതിരെ സുനിൽകുമാർ ആരോപണം ഉന്നയിച്ചതിൽ സി.പി.ഐ നേതൃത്വത്തിലും കടുത്ത അമർഷമുണ്ട്.
The post പൂരം കലക്കൽ വിവാദം: സി.പി.ഐയിൽ ചർച്ചകൾക്ക് വിലക്ക്, പാർട്ടിക്ക് ഒറ്റ അഭിപ്രായമെന്ന് ബിനോയ് വിശ്വം appeared first on Express Kerala.


