
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും കൈകോർത്ത് ഹൃദയചിഹ്നം നിർമ്മിക്കുന്ന ഒരു എ.ഐ ചിത്രം സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുന്നു. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ന്യൂഡൽഹിയിലെത്തിയ മാക്രോൺ തന്നെയാണ് ‘അതെ, ഇത് എ.ഐ ആണ്’ എന്ന രസകരമായ അടിക്കുറിപ്പോടെ ഈ ചിത്രം പങ്കുവെച്ചത്. സുഹൃത്തുക്കൾ ഒന്നിക്കുമ്പോൾ നവീനമായ മാറ്റങ്ങൾ സംഭവിക്കുമെന്നും, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലെ ഇന്ത്യ-ഫ്രാൻസ് സൗഹൃദം കൂടുതൽ കരുത്താർജ്ജിക്കുമെന്നും അദ്ദേഹം ഇതിലൂടെ സൂചിപ്പിച്ചു.
ഡൽഹി എയിംസിൽ നടന്ന പരിപാടിയിൽ സംസാരിക്കവെ, എ.ഐ സാങ്കേതികവിദ്യയുടെ ഭാവിയിൽ ഇരുരാജ്യങ്ങളും പുലർത്തേണ്ട സ്വയംപര്യാപ്തതയെക്കുറിച്ച് മാക്രോൺ ഊന്നിപ്പറഞ്ഞു. അമേരിക്കയുടെയും ചൈനയുടെയും എ.ഐ മാതൃകകളെ മാത്രം ആശ്രയിക്കുന്നത് അപകടകരമാണെന്നും, ഇന്ത്യയും ഫ്രാൻസും യൂറോപ്പും ചേർന്ന് സമതുലിതമായ സ്വന്തം മാതൃകകൾ വികസിപ്പിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ സാങ്കേതിക വിദ്യയിൽ ആഗോളതലത്തിൽ മറ്റുള്ളവരെ മാത്രം ആശ്രയിക്കാത്ത ഒരു സ്വതന്ത്ര പാത കെട്ടിപ്പടുക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
Also Read: കാറുകൾക്കും ജീപ്പുകൾക്കും ഇനി 170 രൂപ; പുതിയ ടോൾ നയം പ്രഖ്യാപിച്ചു
ഫെബ്രുവരി 16 മുതൽ 20 വരെ ന്യൂഡൽഹിയിൽ നടക്കുന്ന ‘എ.ഐ ഇംപാക്ട് സമ്മിറ്റിന്റെ’ ഭാഗമായാണ് മാക്രോണിന്റെ സന്ദർശനം. മനുഷ്യർ, ഗ്രഹം, പുരോഗതി എന്നീ മൂന്ന് പ്രധാന ലക്ഷ്യങ്ങളെ മുൻനിർത്തിയാണ് ഈ ഉച്ചക്കോടി സംഘടിപ്പിച്ചിരിക്കുന്നത്. 2025-ൽ പാരീസിൽ നടന്ന എ.ഐ ആക്ഷൻ സമ്മിറ്റിന്റെ തുടർച്ചയായാണ് ഈ സമ്മേളനം കാണുന്നത്. ഉത്തരവാദിത്തമുള്ള എ.ഐ വികസനത്തിന് ഇത്തരം ആഗോള ചർച്ചകൾ അനിവാര്യമാണെന്നും ആഗോള സഹകരണം ഈ മേഖലയിൽ അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമ്മിറ്റിന്റെ ഉദ്ഘാടന വേളയിൽ, വിശ്വസനീയവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ എ.ഐ വികസനമാണ് ഇന്ത്യയുടെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. ഗ്ലോബൽ സൗത്തിൽ നടക്കുന്ന ഇത്തരത്തിലുള്ള ആദ്യത്തെ പ്രധാന സമ്മേളനമാണിതെന്ന പ്രത്യേകതയും ഈ ഉച്ചക്കോടിക്കുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഇരുപതിലേറെ രാഷ്ട്രത്തലവന്മാരും പ്രമുഖ സാങ്കേതിക വിദഗ്ധരും ഈ ആഗോള എ.ഐ ചർച്ചയുടെ ഭാഗമാകുന്നുണ്ട്.
The post മോദിയും മാക്രോണും ഹൃദയചിഹ്നവുമായി ചിത്രത്തിൽ; ഇന്റർനെറ്റിൽ തരംഗമായി ഫ്രഞ്ച് പ്രസിഡന്റിന്റെ പോസ്റ്റ് appeared first on Express Kerala.


