
വയനാട് ദുരന്തബാധിതരുടെ പുനരധിവാസം അതിവേഗം പൂർത്തിയാക്കുമെന്നും ഏപ്രിൽ 30-നകം അർഹരായ എല്ലാവർക്കും വീടുകൾ കൈമാറുമെന്നും റവന്യൂ മന്ത്രി കെ. രാജൻ അറിയിച്ചു. ഇത് വെറുമൊരു വോട്ട് ലക്ഷ്യം വെച്ചുള്ള നടപടിയല്ലെന്നും ദുരിതമനുഭവിച്ച മനുഷ്യരോടുള്ള സർക്കാരിന്റെ വാക്കുപാലിക്കലാണെന്നും അദ്ദേഹം വ്യക്തമാക്കി. വീടുകൾ നിർമ്മിച്ച് നൽകുന്നത് വരെ ദുരന്തബാധിതർക്ക് നൽകി വരുന്ന വാടക തുടരും. കൂടാതെ, ചൂരൽമലയിലെയും മുണ്ടക്കൈയിലെയും ദുരന്തബാധിത കുടുംബങ്ങളിലെ ഒരാൾക്കെങ്കിലും തൊഴിൽ സംരംഭങ്ങളിൽ പങ്കാളികളാകാനുള്ള അവസരം ഒരുക്കുമെന്നും കടമുറികൾ നഷ്ടപ്പെട്ട കച്ചവടക്കാരുടെ പുനരധിവാസത്തിനുള്ള നടപടികൾ തുടങ്ങിയതായും മന്ത്രി പറഞ്ഞു.
മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായി സർക്കാർ ഒരുക്കുന്ന മാതൃകാ ടൗൺഷിപ്പിന്റെ ആദ്യഘട്ട ഉദ്ഘാടനം ഫെബ്രുവരി 25-ന് വൈകിട്ട് 4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. എൽസ്റ്റൺ എസ്റ്റേറ്റിൽ വെച്ച് നടക്കുന്ന ചടങ്ങിൽ ആദ്യഘട്ടത്തിൽ പൂർത്തിയായ 178 വീടുകളുടെ താക്കോൽ ദാനവും ഗുണഭോക്താക്കൾക്കുള്ള പട്ടയ വിതരണവും നടക്കും. ഉരുൾപൊട്ടലിൽ എല്ലാം നഷ്ടപ്പെട്ട് പകച്ചുനിന്നവർക്ക് സർക്കാർ നൽകിയ ഉറപ്പാണ് ഈ ടൗൺഷിപ്പിലൂടെ യാഥാർത്ഥ്യമാകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Also Read: ആരോഗ്യ കേരളം വെന്റിലേറ്ററിൽ; വണ്ടാനത്തെ ചികിത്സാപിഴവിൽ സർക്കാരിനെതിരെ വിമർശനവുമായി വി.ഡി. സതീശൻ
വയനാട് പുനരധിവാസ പ്രവർത്തനങ്ങളിൽ ലാഭനഷ്ടങ്ങളുടെ കണക്കില്ലെന്നും എല്ലാം നഷ്ടപ്പെട്ടവരോടുള്ള ബാധ്യത നിറവേറ്റാൻ കഴിഞ്ഞതിലാണ് സർക്കാരിന്റെ സംതൃപ്തിയെന്നും മന്ത്രി കെ. രാജൻ കൂട്ടിച്ചേർത്തു. സർക്കാരിനെ ഏതെങ്കിലും തരത്തിലുള്ള ആരോപണങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള മറയല്ല ഈ പ്രവർത്തനങ്ങളെന്നും, മറിച്ച് ദുരന്തബാധിതരുടെ ജീവിതം തിരിച്ചുപിടിക്കാനുള്ള ആത്മാർത്ഥമായ ശ്രമമാണെന്നും അദ്ദേഹം വ്യക്തമാക്കി. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സന്നദ്ധ പ്രവർത്തകരും ഒത്തൊരുമിച്ചാണ് ഈ മാതൃകാ ടൗൺഷിപ്പിന്റെ നിർമ്മാണം സാധ്യമാക്കിയത്.
The post ഇത് വോട്ട് ലക്ഷ്യം വെച്ചുള്ളതല്ല, നൽകിയ വാക്കുപാലിക്കൽ; വയനാട് പുനരധിവാസത്തിൽ ലാഭനഷ്ടക്കണക്കില്ലെന്ന് മന്ത്രി appeared first on Express Kerala.


