
ലഖ്നൗ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ ആക്ഷേപകരമായ പരാമർശം നടത്തിയെന്നാരോപിച്ച് ഫയൽ ചെയ്ത മാനനഷ്ടക്കേസിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സുൽത്താൻപുർ കോടതിയിൽ നേരിട്ട് ഹാജരായി. ആറുവർഷം പഴക്കമുള്ള കേസിൽ കോടതി നിർദ്ദേശപ്രകാരമാണ് രാഹുലിന്റെ സന്ദർശനം. രാജ്യസഭാ എം.പി പ്രമോദ് തിവാരി, യുപി കോൺഗ്രസ് അധ്യക്ഷൻ അജയ് റായ്, ആരാധന മിശ്ര എം.എൽ.എ തുടങ്ങിയ മുതിർന്ന നേതാക്കളും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
2018-ൽ കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബെംഗളൂരുവിൽ വെച്ച് അമിത് ഷായ്‌ക്കെതിരെ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗമാണ് കേസിനാധാരം. ഇതിനെതിരെ 2018 ഓഗസ്റ്റ് 4-നാണ് സുൽത്താൻപുരിലെ എം.പി-എം.എൽ.എ പ്രത്യേക കോടതിയിൽ ബി.ജെ.പി നേതാവ് വിജയ് മിശ്ര പരാതി നൽകിയത്.
രാഹുൽ ഗാന്ധിയെ രാഷ്ട്രീയമായി നേരിടാൻ കഴിയാത്തതിനാൽ ബി.ജെ.പി രാജ്യത്തുടനീളം കെട്ടിച്ചമച്ച കേസുകൾ നൽകുകയാണെന്ന് കോൺഗ്രസ് നേതാവ് പ്രമോദ് തിവാരി ആരോപിച്ചു. നീതിന്യായ വ്യവസ്ഥയിൽ പൂർണ്ണ വിശ്വാസമുണ്ടെന്നും കോടതിയിൽ നിന്ന് നീതി ലഭിക്കുമെന്നും അദ്ദേഹം എ.എൻ.ഐയോട് പ്രതികരിച്ചു.
The post അമിത് ഷായ്‌ക്കെതിരായ പരാമർശം! മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധി കോടതിയിൽ ഹാജരായി appeared first on Express Kerala.


