
തിരുവനന്തപുരം: സൈബർ തട്ടിപ്പിലൂടെ ലക്ഷങ്ങൾ കൈക്കലാക്കി നാടുവിട്ട യുവാവിനെ കേരള പൊലീസ് ബെംഗളൂരുവിൽ നിന്ന് പിടികൂടി. പാറശാല കൊടവിളാകം സ്വദേശി അരുൺ (22) ആണ് ഓപ്പറേഷൻ സൈ ഹണ്ടിന്റെ ഭാഗമായുള്ള അന്വേഷണത്തിൽ വലയിലായത്. ബംഗളുരു മടിവാളയിലെ ഒരു ഫ്ലാറ്റിൽ ഒളിവിൽ കഴിയവെയാണ് പാറശാല പൊലീസ് ഇയാളെ സാഹസികമായി പിടികൂടിയത്.
അന്താരാഷ്ട്ര സൈബർ തട്ടിപ്പ് സംഘങ്ങളുമായി ചേർന്ന് പ്രവർത്തിച്ചിരുന്ന അരുൺ, വിവിധ മാർഗങ്ങളിലൂടെ തട്ടിയെടുക്കുന്ന പണം സ്വന്തം അക്കൗണ്ടിലേക്കാണ് മാറ്റിയിരുന്നത്. ഇത്തരത്തിൽ ഒന്നര ലക്ഷം രൂപയോളം കമ്മീഷനായി മാത്രം ഇയാൾ കൈപ്പറ്റിയിട്ടുണ്ട്. നാലുമാസം മുമ്പ് പാറശാലയിലെ ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ നിരവധി ബാങ്ക് അക്കൗണ്ട് രേഖകൾ, പാസ് ബുക്കുകൾ, എടിഎം കാർഡുകൾ, വിവിധ സിം കാർഡുകൾ എന്നിവ പൊലീസ് കണ്ടെടുത്തു.
വീട്ടിൽ റെയ്ഡ് നടന്നതോടെ അരുൺ കേരളം വിട്ടു. വിവിധ സ്ഥലങ്ങളിൽ മാറിമാറി ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ സൈബർ സെല്ലിന്റെ സഹായത്തോടെ പൊലീസ് നിരീക്ഷിച്ചു വരികയായിരുന്നു. ഒടുവിൽ മടിവാളയിലെ ഒളിത്താവളം കണ്ടെത്തിയ എസ്.ഐ ദീപുവിന്റെ നേതൃത്വത്തിലുള്ള സംഘം അവിടെയെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാൾക്ക് തലസ്ഥാനത്തെ മറ്റു ചില തട്ടിപ്പ് സംഘങ്ങളുമായി അടുത്ത ബന്ധമുണ്ടെന്നും പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
The post ഓപ്പറേഷൻ ‘സൈ’ ഹണ്ട്, ലക്ഷങ്ങളുടെ സൈബർ തട്ടിപ്പ്; മുങ്ങിയ പാറശാല സ്വദേശി ബെംഗളൂരുവിൽ കുടുങ്ങി appeared first on Express Kerala.


