
‘ദി കേരള സ്റ്റോറി’യുടെ രണ്ടാം ഭാഗത്തിനെതിരെയും സിനിമയിലെ വിവാദ ഉള്ളടക്കങ്ങൾക്കെതിരെയും രൂക്ഷവിമർശനവുമായി റാപ്പർ വേടൻ രംഗത്ത്. സിനിമയുടെ പുതിയ ട്രെയിലറിൽ യുവതിയെ നിർബന്ധിച്ച് ബീഫ് കഴിപ്പിക്കുന്ന രംഗങ്ങൾ ഉൾപ്പെടുത്തിയത് വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനടക്കം സിനിമയിലെ വിദ്വേഷ ഉള്ളടക്കങ്ങളെ തള്ളിക്കളഞ്ഞതിന് പിന്നാലെയാണ്, ഒരു സ്റ്റേജ് ഷോയ്ക്കിടെ വേടൻ തന്റെ നിലപാട് വ്യക്തമാക്കിയത്. സമാധാനപരമായി ജീവിക്കുന്ന മലയാളികൾക്കിടയിലേക്ക് ഭക്ഷണ രാഷ്ട്രീയം കുത്തിനിറയ്ക്കാനാണ് ഇത്തരം സിനിമകൾ ശ്രമിക്കുന്നതെന്ന് വേടൻ ആരോപിച്ചു.
Also Read: മലപ്പുറത്ത് ലോറി ക്വാറിയിലേക്ക് മറിഞ്ഞു; ഡ്രൈവർ രക്ഷപ്പെട്ടു, ഒരാൾക്കായി തിരച്ചിൽ തുടരുന്നു
ഒരു സിനിമയിലൂടെ ഇത്രയധികം വിദ്വേഷം പ്രചരിപ്പിക്കാൻ കഴിയുമെങ്കിൽ, ഭാവിയിൽ അവർ കേരളത്തോട് എന്തൊക്കെ ചെയ്യാൻ മടിക്കില്ലെന്ന് നാം ചിന്തിക്കണമെന്ന് വേടൻ ജനങ്ങളെ ഓർമ്മിപ്പിച്ചു. “ഇത്രയും ദേഷ്യം നമ്മളോട് കാണിക്കാൻ പറ്റുന്നുണ്ടെങ്കിൽ, ഭാവിയിൽ എന്തൊക്കെ അവർക്ക് നമ്മോട് ചെയ്യാൻ പറ്റും? അതുകൊണ്ട് എല്ലാവരും ശ്രദ്ധിച്ചും കണ്ടും ജീവിക്കണം,” എന്ന് വേടൻ പറഞ്ഞു. ഇത്തരം വിദ്വേഷ പ്രചാരണങ്ങളെ പ്രതിരോധിക്കാൻ കൃത്യമായ രാഷ്ട്രീയ വിദ്യാഭ്യാസം നേടിയെടുക്കണമെന്നും, അല്ലാത്തപക്ഷം ആദ്യം ആഘാതമേൽക്കുക സാധാരണക്കാർക്കായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മലയാളികൾ ജാതിക്കും മതത്തിനുമതീതമായി ഒന്നിച്ചുനിൽക്കുന്നവരാണെന്ന് പ്രകൃതി ദുരന്തങ്ങളുടെ കാലത്ത് തെളിയിച്ചിട്ടുള്ളതാണെന്ന് വേടൻ ഓർമ്മിപ്പിച്ചു. കേവലം പാട്ടുപാടി പണമുണ്ടാക്കി മടങ്ങുന്നതിന് പകരം, സഹമനുഷ്യരോടുള്ള കരുതൽ കൊണ്ടാണ് താൻ സംസാരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. “നമ്മൾ സമാധാനമായി ജീവിക്കുമ്പോഴാണ് ‘ഇവന്മാര്’ ഭക്ഷണ രാഷ്ട്രീയവും കൊണ്ട് കേരളത്തിലേക്ക് വരുന്നത്,” എന്ന വേടന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലായിക്കഴിഞ്ഞു. വിദ്വേഷം വിതയ്ക്കുന്ന സിനിമകൾക്കെതിരെ ശക്തമായ ജനകീയ പ്രതിരോധം വേണമെന്ന സന്ദേശത്തോടെയാണ് വേടൻ തന്റെ പ്രസംഗം അവസാനിപ്പിച്ചത്.
The post ‘കേരളത്തോട് ഇത്രയും വെറുപ്പോ?’; കേരള സ്റ്റോറി 2-നെതിരെ ആഞ്ഞടിച്ച് റാപ്പർ വേടൻ appeared first on Express Kerala.


