
മലപ്പുറം ആതവനാട് ഊരോത്തുംപള്ളിയാലിൽ 65 അടി താഴ്ചയുള്ള ക്വാറിയിലെ വെള്ളക്കെട്ടിലേക്ക് മിനിലോറി മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ ക്ലീനർക്കായി തിരച്ചിൽ ഊർജ്ജിതമാക്കി. അപകടത്തിൽപ്പെട്ട ലോറിക്കുള്ളിൽ കുടുങ്ങിക്കിടക്കുന്ന സഹായി മുസ്തഫയെ കണ്ടെത്താനായി സ്‌കൂബാ ഡൈവേഴ്‌സും തിരൂരിലെ ഫയർഫോഴ്‌സ് സംഘവും സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. വെള്ളത്തിൽ പൂർണ്ണമായും മുങ്ങിപ്പോയ ലോറി നിലവിൽ മുങ്ങൽ വിദഗ്ധർ കണ്ടെത്തിയിട്ടുണ്ട്.
ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് നാടിനെ നടുക്കിയ ഈ അപകടം സംഭവിച്ചത്. പ്രദേശത്തെ ക്ഷേത്രോത്സവം പ്രമാണിച്ച് ഉണ്ടായ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ക്വാറിക്ക് സമീപത്തെ വഴിയിലൂടെ പോയ ലോറി, ബ്രേക്ക് നഷ്ടപ്പെട്ട് നിയന്ത്രണം വിട്ട് വെള്ളക്കെട്ടിലേക്ക് മറിയുകയായിരുന്നു. അപകടസമയത്ത് ലോറിയിൽ നിന്ന് പുറത്തേക്ക് ചാടിയ ഡ്രൈവർ ജാഫറിനെ നാട്ടുകാർ ഉടൻ തന്നെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിച്ചു.
Also Read: മതത്തിന്റെ പേരിൽ തമ്മിലടിപ്പിക്കരുത്; കേരള സ്റ്റോറി 2-നെതിരെ ആഞ്ഞടിച്ച് മേജർ രവി
രക്ഷാപ്രവർത്തനം നാല് മണിക്കൂർ പിന്നിടുമ്പോൾ, ആഴമേറിയ വെള്ളക്കെട്ടിൽ നിന്ന് ലോറി ക്രെയിൻ ഉപയോഗിച്ച് ഉയർത്താനുള്ള ശ്രമങ്ങളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ക്വാറിയിലെ വെള്ളത്തിന്റെ ആഴവും ചെളിയും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി ഉയർത്തുന്നുണ്ട്. മുസ്തഫയ്ക്കായുള്ള തിരച്ചിൽ തുടരുന്നതിനൊപ്പം ലോറി പൂർണ്ണമായും കരയ്‌ക്കെത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് അധികൃതരും നാട്ടുകാരും.
The post ആതവനാട് ക്വാറി അപകടം; ലോറി വെള്ളത്തിനടിയിൽ, മുസ്തഫയ്ക്കായി സ്കൂബാ ഡൈവേഴ്‌സിന്റെ പോരാട്ടം appeared first on Express Kerala.


