
കൊച്ചി: കൊച്ചി മെട്രോയുടെ 555-ാം നമ്പർ പില്ലറിന് മുകളിൽ കുടുങ്ങിക്കിടക്കുന്ന ‘സുഭാഷ്’ എന്ന പൂച്ചയെ താഴെയിറക്കാനുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിന് മുൻപിലെ പില്ലറിലാണ് കഴിഞ്ഞ രണ്ടാഴ്ചയോളമായി പൂച്ച കുടുങ്ങിക്കിടക്കുന്നത്. ‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന സിനിമയിലെ കഥാപാത്രത്തെ ഓർമ്മിപ്പിക്കും വിധം ഉയരത്തിൽ കുടുങ്ങിയതിനാലാണ് സമീപത്തെ ഓട്ടോറിക്ഷ ഡ്രൈവർമാർ പൂച്ചയ്ക്ക് സുഭാഷ് എന്ന് പേരിട്ടത്.
രണ്ട് അനിമൽ റെസ്ക്യൂവർമാർ വലയും മറ്റ് സന്നാഹങ്ങളുമായി ക്രെയിൻ ഉപയോഗിച്ച് പില്ലറിന് മുകളിലെത്തി പൂച്ചയെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ്. കഴിഞ്ഞ ദിവസം വരെ പില്ലറിന് മുകളിൽ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നത് കണ്ടിരുന്നെങ്കിലും ഇന്ന് പൂച്ചയെ ദൃശ്യമാകാത്തത് രക്ഷാപ്രവർത്തകർക്കും നാട്ടുകാർക്കും ആശങ്കയുണ്ടാക്കുന്നുണ്ട്.
Also Read: അഞ്ചുവർഷത്തെ വേദനയ്ക്ക് അവസാനം; ഉഷയുടെ വയറ്റിൽ നിന്ന് കത്രിക പുറത്തെടുത്തു
ഹൈവോൾട്ടേജ് വൈദ്യുതി പ്രവഹിക്കുന്ന മെട്രോ റെയിൽ പാളങ്ങൾക്ക് തൊട്ടടുത്തായതിനാൽ കഴിഞ്ഞ ദിവസം എത്തിയ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർക്ക് രക്ഷാപ്രവർത്തനം നടത്തുക വെല്ലുവിളിയായിരുന്നു. സുഭാഷ് പില്ലറിൽ കുടുങ്ങിയ വിവരം ആദ്യം ശ്രദ്ധയിൽപ്പെട്ടത് സമീപത്തെ ഓട്ടോറിക്ഷ ഡ്രൈവർമാർക്കായിരുന്നു. മെട്രോ ജീവനക്കാർ അന്വേഷിച്ചപ്പോഴാണ് പൂച്ച ഏകദേശം ഒരു ആഴ്ചയിലധികമായി അവിടെ തന്നെയുണ്ടെന്ന വിവരം പുറംലോകമറിയുന്നത്. പില്ലറിന് മുകളിൽ ആഹാരമോ വെള്ളമോ ഇല്ലാതെ ദിവസങ്ങളോളം കഴിഞ്ഞ പൂച്ചയ്ക്ക് എന്തുപറ്റിക്കാണും എന്ന വിഷമത്തിലാണ് നാട്ടുകാരും ഓട്ടോ ഡ്രൈവർമാരും. സുരക്ഷാ മുൻകരുതലുകളോടെ സുഭാഷിനെ സുരക്ഷിതമായി താഴെയെത്തിക്കാനുള്ള ശ്രമം തുടരുകയാണ്.
The post മെട്രോ പില്ലറിൽ സുഭാഷ് കുടുങ്ങി; 13 ദിവസമായി ഉയരത്തിൽ കഴിയുന്ന ‘സുഭാഷ്’ എന്ന പൂച്ചയെ രക്ഷിക്കാൻ വൻ സന്നാഹം! appeared first on Express Kerala.


