
കൊച്ചി: മയക്കുമരുന്ന് കേസിലെ പ്രതികളിൽ നിന്ന് കൈക്കൂലി വാങ്ങിയ കേസിൽ എക്സൈസ് പ്രിവന്റീവ് ഓഫീസർ പി.ഡി. ദേവസ്യ കുറ്റക്കാരനാണെന്ന് ഹൈക്കോടതി. അടിമാലി നാർകോട്ടിക് എൻഫോഴ്സ്മെന്റ് സ്പെഷ്യൽ സ്ക്വാഡിൽ സേവനമനുഷ്ഠിച്ചിരുന്ന ഇയാൾക്കെതിരെയുള്ള വിജിലൻസ് കണ്ടെത്തലുകൾ കോടതി ശരിവെച്ചു. 2009–2010 കാലഘട്ടത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. നാർകോട്ടിക് സ്ക്വാഡ് പിടികൂടിയ മയക്കുമരുന്ന് കേസിലെ നാല് പ്രതികളിൽ നിന്നായി രണ്ട് തവണയായി 20,500 രൂപ ദേവസ്യ കൈക്കൂലി വാങ്ങിയെന്നായിരുന്നു കേസ്.
വിജിലൻസ് സംഘം പിടികൂടുമെന്ന് ഉറപ്പായതോടെ കൈക്കൂലിപ്പണം സമീപത്തെ ഓടയിലേക്ക് എറിഞ്ഞ് രക്ഷപെടാനാണ് ദേവസ്യ ശ്രമിച്ചത്. എന്നാൽ പ്രതിയുടെ കൈകളിൽ ഫിനോൾഫ്തലീൻ പൗഡറിന്റെ സാന്നിധ്യം കണ്ടെത്തിയത് ശാസ്ത്രീയ തെളിവായി. ഗസറ്റഡ് ഓഫീസറുടെയും മറ്റ് സാക്ഷികളുടെയും സാന്നിധ്യത്തിൽ ഓടയിൽ നിന്ന് പണം വീണ്ടെടുത്തത് പ്രോസിക്യൂഷൻ വാദങ്ങളെ ബലപ്പെടുത്തി. മൂവാറ്റുപുഴ വിജിലൻസ് കോടതി വിധിച്ച രണ്ട് വർഷത്തെ തടവ് ശിക്ഷ ഹൈക്കോടതി ഒരു വർഷമായി കുറച്ചു. എന്നാൽ 30,000 രൂപ പിഴ ശിക്ഷ നിലനിർത്തിയിട്ടുണ്ട്. ജസ്റ്റിസ് എ. ബദറുദ്ദീന്റെതാണ് ഉത്തരവ്.
The post മയക്കുമരുന്ന് കേസ് പ്രതികളിൽ നിന്ന് കൈക്കൂലി; എക്സൈസ് ഉദ്യോഗസ്ഥന്റെ ശിക്ഷ ശരിവെച്ച് ഹൈക്കോടതി appeared first on Express Kerala.


