അമിത് ഷാ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ രാജ്യത്തെ എല്ലാ അനധികൃത കുടിയേറ്റക്കാരെയും ഇന്ത്യയിൽ നിന്ന് പുറത്താക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചു. ഇവരെ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യുക മാത്രമല്ല, രാജ്യം വിട്ടു പോകാൻ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അസം പോലീസ് പത്താം ബറ്റാലിയന്റെ പുതിയ കാമ്പസ് ശിലാസ്ഥാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയെ നക്സൽ വിമുക്തമാക്കാൻ സാധിക്കുമെങ്കിൽ നുഴഞ്ഞുകയറ്റക്കാരിൽ നിന്നും രാജ്യത്തെ മുക്തമാക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നുഴഞ്ഞുകയറ്റക്കാർ അനധികൃതമായി കൈവശം വെച്ചിരുന്ന ഭൂമിയിലാണ് പുതിയ പോലീസ് ക്യാമ്പസ് നിർമ്മിക്കുന്നതെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി. ഇത്തരം ഭൂമികളിൽ നിന്ന് നുഴഞ്ഞുകയറ്റക്കാരെ ഒഴിപ്പിക്കുക മാത്രമല്ല, അവരെ രാജ്യത്തിന് പുറത്തെത്തിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. വടക്ക്-കിഴക്കൻ ഇന്ത്യയുടെ വ്യാവസായിക കേന്ദ്രമായി അടുത്ത അഞ്ച് വർഷത്തിനുള്ളിൽ അസം മാറുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും അമിത് ഷാ രൂക്ഷമായി വിമർശിച്ചു. നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കുമെന്ന് രാഹുൽ ഗാന്ധി പറയാറുണ്ടെങ്കിലും കോൺഗ്രസിന് അത് ഒരിക്കലും പ്രാവർത്തികമാക്കാൻ കഴിയില്ലെന്ന് അദ്ദേഹം പരിഹസിച്ചു. അനധികൃത കുടിയേറ്റക്കാർ കോൺഗ്രസിന്റെ വോട്ട് ബാങ്കായതിനാലാണ് അവർ നടപടി സ്വീകരിക്കാത്തതെന്നും അദ്ദേഹം ആരോപിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെയാണ് അസമിൽ അമിത് ഷാ ഈ പ്രസ്താവനകൾ നടത്തിയത്.
The post അനധികൃത കുടിയേറ്റക്കാരെ അഞ്ച് വർഷത്തിനകം പുറത്താക്കും; കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് അമിത് ഷാ appeared first on Express Kerala.


