
വിവാഹം കഴിക്കണമെന്ന് നിർബന്ധം പിടിച്ച പ്രായപൂർത്തിയാകാത്ത കാമുകിയെ കൊലപ്പെടുത്തി കിണറ്റിൽ തള്ളിയ സംഭവത്തിൽ യുവാവും സുഹൃത്തും പിടിയിലായി. ഗുജറാത്തിലെ കച്ച് ജില്ലയിൽ നടന്ന സംഭവത്തിൽ മുഖ്യപ്രതി രാജേഷ്, സുഹൃത്ത് രാഹുൽ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഒരു വർഷത്തോളമായി പ്രണയത്തിലായിരുന്ന പെൺകുട്ടി ഗർഭിണിയായതിനെത്തുടർന്ന് വിവാഹത്തിനായി സമ്മർദ്ദം ചെലുത്തിയതാണ് കൊലപാതകത്തിന് കാരണമായതെന്ന് പോലീസ് അറിയിച്ചു.
ശാരീരിക ബന്ധത്തെത്തുടർന്ന് ഗർഭിണിയായ പെൺകുട്ടി, പ്രായപൂർത്തിയായ ശേഷം തന്നെ വിവാഹം കഴിക്കണമെന്ന് രാജേഷിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് തയ്യാറാകാതിരുന്ന പ്രതിയെ പോലീസിൽ പരാതിപ്പെടുമെന്ന് പെൺകുട്ടി ഭീഷണിപ്പെടുത്തിയതോടെയാണ് കൊലപാതകം ആസൂത്രണം ചെയ്തത്. സുഹൃത്തായ രാഹുലുമായി ചേർന്ന് പദ്ധതിയിട്ട രാജേഷ്, ഒളിച്ചോടി വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് പെൺകുട്ടിയെ രാത്രിയിൽ വിളിച്ചുവരുത്തുകയായിരുന്നു.
Also Read: ഭാര്യയുടെ സ്വഭാവത്തിൽ സംശയം; 21-കാരിയെ ഭർത്താവ് തലയ്ക്കടിച്ച് കൊന്നു
വിശ്വസിച്ചെത്തിയ പെൺകുട്ടിയെ ഇരുവരും ചേർന്ന് കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയും മൃതദേഹത്തിൽ കല്ലുകെട്ടി അടുത്തുള്ള കിണറ്റിൽ താഴ്ത്തുകയും ചെയ്തു. പെൺകുട്ടിയെ കാണാതായതോടെ വീട്ടുകാർ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് എത്തിയത്. രാജേഷിനെ ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിക്കുകയും അഗ്നിരക്ഷാ സേനയുടെ സഹായത്തോടെ കിണറ്റിൽ നിന്ന് മൃതദേഹം കണ്ടെടുക്കുകയും ചെയ്തു. പ്രതികൾക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി പോലീസ് കേസെടുത്തു.
The post വിവാഹം കഴിക്കണമെന്ന് നിർബന്ധം പിടിച്ചു; ഗർഭിണിയായ കാമുകിയെ കൊന്ന് കിണറ്റിൽ തള്ളി യുവാവ് പിടിയിൽ appeared first on Express Kerala.


