
അഫ്ഗാനിസ്ഥാൻ അതിർത്തി മേഖലകളിൽ പാകിസ്ഥാൻ വ്യോമസേന ശക്തമായ ആക്രമണം നടത്തി. രാജ്യത്തുണ്ടായ തുടർച്ചയായ ഭീകരാക്രമണങ്ങൾക്ക് മറുപടിയായാണ് ഈ നടപടിയെന്ന് പാകിസ്ഥാൻ ഇൻഫർമേഷൻ മന്ത്രി അത്തൗല്ല തരാർ വ്യക്തമാക്കി. തെഹ്രീക്-ഇ-താലിബാൻ പാകിസ്ഥാൻ, ഇസ്ലാമിക് സ്റ്റേറ്റ് എന്നിവയുടെ ഒളിത്താവളങ്ങൾ ലക്ഷ്യമിട്ട് നടത്തിയ നീക്കത്തിൽ ഏഴ് ഭീകരവാദ ക്യാമ്പുകൾ തകർത്തതായാണ് വിവരം. പക്തിക പ്രവിശ്യയിലെ മതപഠന കേന്ദ്രം ഉൾപ്പെടെയുള്ള ഇടങ്ങളിൽ പാക് ജെറ്റുകൾ ബോംബിട്ടതായി ടോളോ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
ബജൗറിലെ സുരക്ഷാ പോസ്റ്റിലുണ്ടായ ചാവേർ ആക്രമണത്തിൽ 11 സൈനികരും ഒരു കുട്ടിയും കൊല്ലപ്പെട്ടതും, ബന്നുവിൽ ലെഫ്റ്റനന്റ് കേണൽ അടക്കം രണ്ട് പേർ കൊല്ലപ്പെട്ടതുമാണ് പാകിസ്ഥാനെ പ്രകോപിപ്പിച്ചത്. ബജൗറിലെ ആക്രമണകാരി ഒരു അഫ്ഗാൻ പൗരനാണെന്ന് തിരിച്ചറിഞ്ഞതോടെ അതിർത്തി കടന്നുള്ള തിരിച്ചടിക്ക് സൈന്യം തീരുമാനമെടുക്കുകയായിരുന്നു. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇസ്ലാമാബാദിലടക്കം നടന്ന ഭീകരാക്രമണങ്ങളുടെ സൂത്രധാരന്മാർ അഫ്ഗാൻ മണ്ണിലാണ് കഴിയുന്നതെന്ന് പാകിസ്ഥാൻ ആരോപിക്കുന്നു.
Also Read: ഇറാൻ – അമേരിക്ക സംഘർഷ സാധ്യത; പൗരന്മാർ രാജ്യം വിടണമെന്ന് സെർബിയയും സ്വീഡനും
തങ്ങളുടെ മണ്ണ് ഭീകരവാദത്തിനായി വിട്ടുകൊടുക്കില്ലെന്ന ദോഹ കരാർ പാലിക്കാൻ അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം തയ്യാറാകണമെന്ന് പാകിസ്ഥാൻ ആവശ്യപ്പെട്ടു. ഒക്ടോബർ മുതൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം അതിതീവ്രമായ സംഘർഷത്തിലൂടെയാണ് കടന്നുപോകുന്നത്. ഖത്തറിന്റെ മധ്യസ്ഥതയിൽ വെടിനിർത്തൽ ചർച്ചകൾ നടന്നുവെങ്കിലും ഇസ്താംബൂളിൽ വെച്ച് നടന്ന ഔദ്യോഗിക ചർച്ചകൾ പരാജയപ്പെട്ടത് അതിർത്തിയിലെ സമാധാനശ്രമങ്ങൾക്ക് തിരിച്ചടിയായിട്ടുണ്ട്.
The post അഫ്ഗാൻ അതിർത്തിയിൽ പാകിസ്ഥാന്റെ മിന്നലാക്രമണം; ഭീകരതാവളങ്ങൾ തകർത്തു appeared first on Express Kerala.


