
അഹമ്മദാബാദ്: ടി20 ലോകകപ്പിലെ നിർണ്ണായകമായ സൂപ്പർ 8 പോരാട്ടത്തിൽ ഇന്ത്യ ഇന്ന് ദക്ഷിണാഫ്രിക്കയെ നേരിടും. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴ് മണിക്കാണ് മത്സരം. കഴിഞ്ഞ ദിവസം കൊളംബോയിൽ നടന്ന പാകിസ്ഥാൻ-ന്യൂസിലൻഡ് മത്സരം മഴ മൂലം ഉപേക്ഷിച്ച സാഹചര്യത്തിൽ, ഇന്നത്തെ കാലാവസ്ഥാ പ്രവചനം ഇന്ത്യൻ ആരാധകർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. അഹമ്മദാബാദിൽ മത്സരസമയത്ത് മഴയ്ക്ക് സാധ്യതയില്ലെന്നും തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
മത്സരസമയത്ത് 24 മുതൽ 29 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും താപനില. എന്നാൽ അന്തരീക്ഷത്തിലെ 40 ശതമാനത്തിലധികം വരുന്ന ഈർപ്പം രാത്രിയിൽ പന്തെറിയുന്ന ബൗളർമാർക്ക് വെല്ലുവിളിയായേക്കാം. ഓരോ ടീമിനും മൂന്ന് മത്സരങ്ങൾ മാത്രമുള്ള സൂപ്പർ 8 ഘട്ടത്തിൽ, മഴ മൂലം പോയിന്റ് പങ്കുവെക്കേണ്ടി വരുന്നത് സെമി സാധ്യതകളെ ബാധിക്കുമെന്നതിനാൽ ഇന്നത്തെ തെളിഞ്ഞ കാലാവസ്ഥ ഇരു ടീമുകൾക്കും നിർണ്ണായകമാണ്.
Also Read:റൊണാൾഡോയുടെ ഇരട്ട ഗോൾ വേട്ട; അൽ ഹസീമിനെ തകർത്ത് അൽ നാസ്ർ
ഗ്രൂപ്പ് ഘട്ടത്തിൽ തോൽവി അറിയാതെ കുതിച്ചെത്തുന്ന സൂര്യകുമാർ യാദവും സംഘവും വലിയ ആത്മവിശ്വാസത്തിലാണ്. കഴിഞ്ഞ ഡിസംബറിൽ നടന്ന ടി20 പരമ്പരയിൽ ദക്ഷിണാഫ്രിക്കയെ 3-1ന് തോൽപ്പിച്ച റെക്കോർഡും ഇന്ത്യയ്ക്ക് തുണയാകും. എന്നാൽ തുടർച്ചയായ മൂന്ന് മത്സരങ്ങളിൽ പൂജ്യത്തിന് പുറത്തായ യുവതാരം അഭിഷേക് ശർമ്മയ്ക്ക് ഇന്നത്തെ മത്സരം അഗ്നിപരീക്ഷയാണ്. സഞ്ജു സാംസൺ പകരക്കാരനായി അവസരം കാത്തിരിക്കെ, അഭിഷേകിന് ഇന്ന് ഫോം കണ്ടെത്തേണ്ടത് അനിവാര്യമാണ്. ഇഷാൻ കിഷൻ നൽകുന്ന വെടിക്കെട്ട് തുടക്കത്തിലാണ് ഇന്ത്യയുടെ പ്രതീക്ഷ.
മറുഭാഗത്ത്, ക്വിന്റൺ ഡി കോക്ക്, എയ്ഡൻ മാർക്രം എന്നിവരുടെ ബാറ്റിംഗ് കരുത്തിൽ തിരിച്ചടിക്കാനാണ് ദക്ഷിണാഫ്രിക്ക ലക്ഷ്യമിടുന്നത്. ഡേവിഡ് മില്ലർ, ഡെവാൾഡ് ബ്രെവിസ് തുടങ്ങിയ വമ്പൻ ഹിറ്ററർമാരുടെ സാന്നിധ്യം പ്രോട്ടീസിനെ അപകടകാരികളാക്കുന്നു.
The post ഇന്ത്യ-ദക്ഷിണാഫ്രിക്ക പോരാട്ടം മഴ മുടക്കുമോ ? ലോകകപ്പ് ആവേശം അഹമ്മദാബാദിലേക്ക്! appeared first on Express Kerala.


