
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരെ മനഃപൂർവം കുടുക്കിയതാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യാതൊരു തെളിവുമില്ലാതെ തന്ത്രിയെ 41 ദിവസം ജയിലിലിട്ടത് സംശയാസ്പദമാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള നിർദ്ദേശപ്രകാരമാണ് പ്രത്യേക അന്വേഷണ സംഘം പ്രവർത്തിച്ചതെന്നും അദ്ദേഹം ആരോപിച്ചു.
കേസിലെ യഥാർത്ഥ പ്രതികളെ പിടികൂടാതെ തന്ത്രിയെ അറസ്റ്റ് ചെയ്തത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണ്. തന്ത്രിയെ കൊള്ളയുമായി ബന്ധിപ്പിക്കാൻ ഒരു തെളിവുമില്ലെന്ന കൊല്ലം വിജിലൻസ് കോടതിയുടെ വിധിന്യായം ഇതിന് അടിവരയിടുന്നു. തന്ത്രിക്ക് ജാമ്യം ലഭിക്കുന്നത് തടയാൻ അന്വേഷണ സംഘം കിണഞ്ഞു ശ്രമിച്ചെങ്കിലും കോടതി അത് തള്ളിക്കളഞ്ഞു. ശബരിമല യുവതീ പ്രവേശന വിഷയത്തിൽ തന്ത്രി എടുത്ത നിലപാടിനോടുള്ള സർക്കാരിന്റെ പകപോക്കലാണ് ഈ അറസ്റ്റെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.
Also Read: ആരോഗ്യമേഖല മുന്നോട്ട് പോകുന്നത് ശ്രദ്ധയോടെ! സർക്കാരിനെ കരിവാരിതേക്കാനുള്ള ശ്രമം; എം വി ഗോവിന്ദൻ
ശബരിമലയിലെ പെരുംകൊള്ളയ്ക്ക് പിന്നിലെ വൻതോക്കുകളെക്കുറിച്ച് ഹൈക്കോടതി സൂചന നൽകിയിട്ടും എസ്ഐടി നിശബ്ദത പാലിച്ചു. സിപിഎം നോമിനിയായ പി.എൽ. പ്രശാന്തിനെ രഹസ്യമായി ചോദ്യം ചെയ്ത് വിട്ടയച്ചത് ഇതിന് തെളിവാണ്. തദ്ദേശ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയിൽ നിന്ന് ശ്രദ്ധ തിരിക്കാനും മന്ത്രിമാരെ രക്ഷപ്പെടുത്താനുമാണ് തന്ത്രിയെ ബലിയാടാക്കിയത്. ശബരിമലയെ രാഷ്ട്രീയമായി ഉപയോഗിക്കുന്ന സർക്കാരിന് ജനങ്ങൾ കനത്ത മറുപടി നൽകുമെന്നും ആഗോള അയ്യപ്പ സംഗമത്തിന്റെ മറവിൽ നടന്ന സാമ്പത്തിക വെട്ടിപ്പുകളെക്കുറിച്ച് വ്യക്തമായ കണക്കുകൾ പുറത്തുവിടണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
The post ശബരിമല സ്വർണ്ണക്കൊള്ള! തന്ത്രിയെ കുടുക്കിയത് മുഖ്യമന്ത്രിയുടെ ഓഫീസ്; രമേശ് ചെന്നിത്തല appeared first on Express Kerala.


