
ശബരിമല സ്വർണ്ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരർക്ക് ശക്തമായ പിന്തുണയുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ രംഗത്തെത്തി. ശബരിമലയിലെ യുവതി പ്രവേശന വിഷയത്തിൽ സർക്കാരിനെതിരെ നിലപാടെടുത്തതിലുള്ള രാഷ്ട്രീയ പ്രതികാരമാണ് ഈ അറസ്റ്റെന്ന് അദ്ദേഹം ആരോപിച്ചു. ഒരു തെളിവുമില്ലാതെയാണ് തന്ത്രിയെ പ്രതിയാക്കിയതെന്നും, മന്ത്രിയെ രക്ഷിക്കാൻ വേണ്ടിയാണ് അന്വേഷണ സംഘം ഇത്തരമൊരു നീക്കം നടത്തിയതെന്നും അദ്ദേഹം ദില്ലിയിൽ പറഞ്ഞു.
സ്വർണ്ണക്കൊള്ളക്കേസിൽ തന്ത്രിക്കെതിരെ തെളിവുകളില്ലെന്ന് കോടതി നിരീക്ഷിക്കുമ്പോഴും, അദ്ദേഹത്തെ ‘പെരുംകള്ളൻ’ എന്ന് വിളിച്ച് ആക്ഷേപിക്കുന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ നിലപാടിനെ കോൺഗ്രസ് രൂക്ഷമായി വിമർശിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലിലൂടെ നിരപരാധിയായ തന്ത്രിയെ ക്രൂശിക്കുകയാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. എന്നാൽ എൻ.എസ്.എസ് ഉൾപ്പെടെയുള്ള സംഘടനകൾ ഈ വിഷയത്തിൽ നിലവിൽ അന്വേഷണം നടക്കട്ടെ എന്ന ജാഗ്രതയോടെയുള്ള നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.
Also Read: ശബരിമല സ്വർണ്ണക്കൊള്ള! തന്ത്രിയെ കുടുക്കിയത് മുഖ്യമന്ത്രിയുടെ ഓഫീസ്; രമേശ് ചെന്നിത്തല
ഇടവേളയ്ക്ക് ശേഷം നിയമസഭ ചേരുമ്പോൾ സ്വർണ്ണക്കൊള്ളക്കേസ് പുതിയ തലത്തിൽ ഉന്നയിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. നിലവിലെ എസ്.ഐ.ടി അന്വേഷണം തൃപ്തികരമല്ലെന്നും കോൺഗ്രസ് അധികാരത്തിലെത്തിയാൽ ഈ വീഴ്ചകൾ അന്വേഷിക്കുമെന്നും കെ.സി. വേണുഗോപാൽ വ്യക്തമാക്കി. സംഭവത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത് പ്രമേയം പാസ്സാക്കിയതും സർക്കാരിന് പുതിയ വെല്ലുവിളിയായിട്ടുണ്ട്.
The post തന്ത്രിയുടെ അറസ്റ്റ് രാഷ്ട്രീയ പ്രതികാരം; കെ.സി. വേണുഗോപാൽ കണ്ഠര് രാജീവരർക്ക് പിന്തുണയുമായി രംഗത്ത് appeared first on Express Kerala.


