
ഡൽഹിയിൽ നടന്ന ആഗോള എഐ ഉച്ചകോടിക്കിടെ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനെതിരെ കടുത്ത വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. ലോക നേതാക്കൾ പങ്കെടുത്ത വേദിയിൽ ഷർട്ടൂരി പ്രതിഷേധിച്ചതിലൂടെ കോൺഗ്രസ് ഇന്ത്യയെ അന്താരാഷ്ട്ര തലത്തിൽ നാണം കെടുത്തിയെന്ന് അദ്ദേഹം പറഞ്ഞു. ലോകം മുഴുവൻ അംഗീകരിച്ച ഒരു പരിപാടിയെ രാഷ്ട്രീയ ലാഭത്തിന് വേണ്ടി അലങ്കോലമാക്കാൻ ശ്രമിച്ചത് മര്യാദകേടാണെന്നും, ഇത് ബിജെപിയുടെ പരിപാടിയല്ല മറിച്ച് രാജ്യത്തിന്റെ പരിപാടിയാണെന്ന് കോൺഗ്രസ് ഓർക്കണമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസിനോടുള്ള വിരോധം പ്രകടിപ്പിക്കാൻ രാജ്യത്തിന്റെ യശസ്സിനെ ഇകഴ്ത്തുന്നത് ശരിയല്ലെന്ന് മോദി വ്യക്തമാക്കി. രാഹുൽ ഗാന്ധിക്ക് പ്രധാനമന്ത്രിയാകണമെന്നുണ്ടെങ്കിൽ ആദ്യം ജനങ്ങളെ മനസ്സിലാക്കാൻ പഠിക്കണമെന്നും അദ്ദേഹം പരിഹസിച്ചു. മറ്റ് പ്രതിപക്ഷ പാർട്ടികളായ ഡിഎംകെയോ തൃണമൂലോ ചെയ്യാത്ത പാപമാണ് കോൺഗ്രസ് ചെയ്തതെന്നും, പ്രധാനമന്ത്രിയെ വ്യക്തിപരമായി ആക്രമിക്കാൻ വനിതാ എംപിമാരെ മുൻനിർത്തുന്ന ശൈലി ശരിയല്ലെന്നും മോദി മീററ്റിൽ പറഞ്ഞു.
മീററ്റിലെ റാപ്പിഡ് റെയിൽവേ ഇടനാഴിയുടെയും മെട്രോയുടെയും ഉദ്ഘാടന പ്രസംഗത്തിലാണ് മോദി രാഷ്ട്രീയ വിമർശനങ്ങൾ ഉന്നയിച്ചത്. മുൻപ് ഉത്തർപ്രദേശ് ഭരിച്ചവർ ഗുണ്ടായിസവും ഭയവുമാണ് നൽകിയതെങ്കിൽ ഇപ്പോൾ വികസന കുതിപ്പാണ് കാണുന്നതെന്ന് അദ്ദേഹം അവകാശപ്പെട്ടു. കോൺഗ്രസ് ഭരണകാലത്ത് അഞ്ച് നഗരങ്ങളിൽ മാത്രം ഒതുങ്ങിയ മെട്രോ ഇന്ന് 25 നഗരങ്ങളിലെത്തി. വിദ്വേഷം പടർത്തുന്ന രാഷ്ട്രീയം കോൺഗ്രസും സമാജ്‍വാദി പാർട്ടിയും അവസാനിപ്പിക്കണമെന്നും മോദി ആവശ്യപ്പെട്ടു.
The post “ലോകത്തിന് മുന്നിൽ ഇന്ത്യയെ നാണം കെടുത്തി”; യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിനെതിരെ പ്രധാനമന്ത്രി appeared first on Express Kerala.


