
കുവൈത്തിലെ ജാബർ അൽ-അഹമ്മദ് പാർപ്പിട മേഖലയിൽ വീടുകളും ഫ്ലാറ്റുകളും കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന അനധികൃത ഗ്രോസറി സ്ഥാപനങ്ങൾക്കെതിരെ സുരക്ഷാ ഉദ്യോഗസ്ഥർ വൻ റെയ്ഡ് നടത്തി. രഹസ്യ വിവരത്തെ തുടർന്ന് ക്യാപിറ്റൽ ഗവർണറേറ്റ് സെക്യൂരിറ്റി ഡയറക്ടറേറ്റ് നടത്തിയ നീക്കത്തിലാണ് ഗുരുതരമായ നിയമലംഘനങ്ങൾ കണ്ടെത്തിയത്. മതിയായ ലൈസൻസുകളില്ലാതെ സ്വകാര്യ വസതികൾ വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിച്ചതിനെ തുടർന്ന് താമസ-തൊഴിൽ നിയമങ്ങൾ ലംഘിച്ച 14 തൊഴിലാളികളെയും നിരവധി ഡെലിവറി ജീവനക്കാരെയും ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു.
പരിശോധനയിൽ ലൈസൻസ് പ്ലേറ്റുകളില്ലാത്ത ഏഴ് ഡെലിവറി മോട്ടോർ സൈക്കിളുകൾ പിടിച്ചെടുത്തു. വീടുകൾ കേന്ദ്രീകരിച്ച് നിയമവിരുദ്ധമായി ഗ്യാസ് സിലിണ്ടറുകൾ വിൽക്കുന്നതായും ഗുണനിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കൾ വിപണനം നടത്തുന്നതായും അന്വേഷണത്തിൽ വ്യക്തമായി. പിടിച്ചെടുത്ത ഭക്ഷ്യവസ്തുക്കളിൽ ഭൂരിഭാഗവും മനുഷ്യോപയോഗത്തിന് യോഗ്യമല്ലാത്തവയായിരുന്നു. പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷ്യനുമായി സഹകരിച്ച് നടത്തിയ ഈ മിന്നൽ പരിശോധനയിൽ 33 നിയമലംഘന റിപ്പോർട്ടുകളാണ് അധികൃതർ തയ്യാറാക്കിയത്.
Also Read: കുവൈത്തിൽ വാണിജ്യ നിയമലംഘകർക്കെതിരെ കടുത്ത നടപടി; കഴിഞ്ഞ വർഷം പൂട്ടിച്ചത് 283 സ്ഥാപനങ്ങൾ
ഹെൽത്ത് പെർമിറ്റില്ലാതെ പ്രവർത്തിക്കുക, ലേബലുകൾ ഇല്ലാത്ത ഭക്ഷണസാധനങ്ങൾ വിൽക്കുക, ആരോഗ്യ കാർഡില്ലാത്ത തൊഴിലാളികളെ നിയമിക്കുക തുടങ്ങിയ കുറ്റങ്ങളാണ് പിടിയിലായവർക്കെതിരെ ചുമത്തിയിരിക്കുന്നത്. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനായി വരും ദിവസങ്ങളിലും പരിശോധനകൾ ഊർജ്ജിതമാക്കുമെന്നും നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
The post കുവൈത്തിൽ ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് അനധികൃത കച്ചവടം; മിന്നൽ പരിശോധനയിൽ 14 പേർ പിടിയിൽ appeared first on Express Kerala.


