
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഫ്ലോറിഡയിലെ സ്വകാര്യ വസതിയായ മാർ എ ലാഗോയിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിച്ച തോക്കുധാരിയെ കഴിഞ്ഞ ദിവസം സുരക്ഷാ സേന വെടിവെച്ചുകൊന്നു. ശനിയാഴ്ച രാത്രി ഒന്നരയോടെയാണ് പാം ബീച്ചിലെ വസതിയുടെ നോർത്ത് ഗേറ്റിന് സമീപം ആക്രമണശ്രമമുണ്ടായത്. കൈത്തോക്കും പെട്രോൾ കാനുമായെത്തിയ അക്രമിയെ സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ വധിക്കുകയായിരുന്നു. ആക്രമണസമയത്ത് ട്രംപും ഭാര്യ മെലാനിയയും വസതിയിലുണ്ടായിരുന്നില്ല എന്നതിനാൽ വലിയൊരു അപകടം ഒഴിവായി.
കൊല്ലപ്പെട്ട അക്രമിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ലെങ്കിലും ഇരുപത് വയസ്സിനുമേൽ പ്രായമുണ്ടെന്നാണ് കരുതുന്നത്. ഇയാൾ വസതിയുടെ സുരക്ഷാപരിധി ലംഘിച്ചിട്ടില്ലെന്ന് സീക്രട്ട് സർവീസ് അറിയിച്ചു. സാധാരണയായി വാരാന്ത്യങ്ങൾ മാർ എ ലാഗോയിൽ ചെലവഴിക്കാറുള്ള ട്രംപിനെ ലക്ഷ്യം വെച്ചാണ് അക്രമി എത്തിയതെന്നാണ് പ്രാഥമിക നിഗമനം.
Also Read: ട്രംപിന്റെ വസതിയിൽ അതിക്രമിച്ചു കയറാൻ ശ്രമം; ആയുധധാരിയെ സുരക്ഷാസേന വെടിവെച്ചുകൊന്നു
കഴിഞ്ഞ കുറച്ചു മാസങ്ങൾക്കിടെ ട്രംപിന് നേരെയുണ്ടാകുന്ന മൂന്നാമത്തെ വധശ്രമമാണിത്. 2024 ജൂലായിൽ പെൻസിൽവേനിയയിലെ തിരഞ്ഞെടുപ്പ് റാലിക്കിടെ നടന്ന വെടിവെപ്പിൽ അദ്ദേഹത്തിന്റെ ചെവിക്ക് പരിക്കേറ്റിരുന്നു. തുടർന്ന് സെപ്റ്റംബറിൽ ഫ്ലോറിഡയിലെ ട്രംപിന്റെ തന്നെ ഗോൾഫ് കോഴ്സിലും വധശ്രമമുണ്ടായി.
The post രക്ഷപ്പെട്ടത് മൂന്നാംതവണ; ട്രംപ് വസതിയിലുണ്ടാകുമെന്ന് കരുതി ശനിയാഴ്ച തിരഞ്ഞെടുത്തു appeared first on Express Kerala.


