
ഹരിപ്പാട്: ബിയർ പാർലറിലെ തർക്കത്തിന് പിന്നാലെ തോക്കുമായി വിരട്ടാനെത്തിയ യുവാക്കൾക്ക് കിട്ടിയത് എട്ടിന്റെ പണി. ആക്രമിക്കാനെത്തിയവർക്ക് നേരെ യുവാവ് തോക്കുചൂണ്ടി കാഞ്ചിവലിച്ചെങ്കിലും ഉണ്ടയ്ക്ക് പകരം വന്നത് തീയും പുകയും മാത്രം. ഉപയോഗിച്ചത് കളിത്തോക്കാണെന്ന് തിരിച്ചറിഞ്ഞതോടെ എതിർസംഘം വടിയും മാരകായുധങ്ങളുമായി തിരിച്ചടിച്ചു. തൃക്കുന്നപ്പുഴയിൽ ശനിയാഴ്ച അർദ്ധരാത്രിയോടെ നടന്ന കൂട്ടത്തലിൽ മൂന്ന് പേർക്ക് പരിക്കേറ്റു.
പുളിക്കീഴ് ജങ്ഷന് പടിഞ്ഞാറുള്ള ബിയർ പാർലറിൽ വെച്ച് ഹരിപ്പാട് സ്വദേശികളായ വിഷ്ണു, സജിൻ, അപ്പൂസ് എന്നിവരും പല്ലന സ്വദേശിയായ മറ്റൊരു വിഷ്ണുവും തമ്മിൽ രാത്രി 11 മണിയോടെ വാക്കേറ്റമുണ്ടായി. തർക്കത്തിന് പിന്നാലെ വലിയകുളങ്ങര ക്ഷേത്രത്തിലെ കെട്ടുകാഴ്ച ഒരുക്കം നടക്കുന്ന സ്ഥലത്തെത്തിയ യുവാക്കളെ പല്ലന സ്വദേശിയും സംഘവും വളഞ്ഞു. ഈ സമയമാണ് അപ്പൂസ് എന്ന യുവാവ് കൈയ്യിലുണ്ടായിരുന്ന തോക്ക് പുറത്തെടുത്ത് വെടിയുതിർത്തത്. വലിയ ശബ്ദവും തീപ്പൊരിയും ഉണ്ടായെങ്കിലും വെടിയുണ്ട വന്നില്ല. ഇതോടെ കളിത്തോക്കാണെന്ന് മനസ്സിലാക്കിയ എതിർസംഘം വടികളുമായി കൂട്ടത്തല്ല് ആരംഭിക്കുകയായിരുന്നു.
Also Read: വയനാട്ടിൽ വൻ ലഹരിവേട്ട; ലോറിയിലെ രഹസ്യ അറയിൽ എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവും, രണ്ട് യുവാക്കൾ പിടിയിൽ
മർദനത്തിൽ വിഷ്ണു, സജിൻ, അപ്പൂസ് എന്നിവർക്ക് പരിക്കേറ്റു. സജിൻ വണ്ടാനം മെഡിക്കൽ കോളേജിലും വിഷ്ണു പരുമലയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. ആശുപത്രിയിൽ പ്രവേശിപ്പിച്ച അപ്പൂസിനെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും ഇയാൾ അവിടെ എത്തിയിട്ടില്ലെന്ന് പോലീസ് പറയുന്നു. സംഭവത്തിൽ 10 പേർക്കെതിരെ തൃക്കുന്നപ്പുഴ പോലീസ് കേസെടുത്തു. പ്രതികളിൽ ഭൂരിഭാഗവും ക്വട്ടേഷൻ സംഘാംഗങ്ങളാണെന്നാണ് പ്രാഥമിക വിവരം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.
The post തോക്ക് കളിത്തോക്കായി; തൃക്കുന്നപ്പുഴയിൽ യുവാക്കൾക്ക് ക്രൂരമർദനം appeared first on Express Kerala.


