
ശബരിമലയിലെ സ്വർണം മോഷണം പോയതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ സഭയിൽ മറുപടിയുമായി മന്ത്രി എം.ബി. രാജേഷ്. സ്വർണം കവർന്ന മുഴുവൻ ആളുകളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരിക എന്നതാണ് സർക്കാരിന്റെ ഉറച്ച നിലപാടെന്ന് അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യം മുഖ്യമന്ത്രി സഭയ്ക്കകത്തും പുറത്തും ആവർത്തിച്ചു പറഞ്ഞിട്ടുള്ളതാണെന്നും മന്ത്രി ഓർമ്മിപ്പിച്ചു. തന്ത്രിയെ കേസിൽ നിന്ന് ഒഴിവാക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യമെന്നും എന്നാൽ മറ്റ് പ്രതികളെപ്പോലെയുള്ള അവകാശങ്ങൾ മാത്രമേ തന്ത്രിക്കുമുള്ളൂ എന്നും അദ്ദേഹം സഭയിൽ നിലപാടെടുത്തു.
തന്ത്രിക്ക് വേണ്ടി പുറത്ത് രണ്ട് വക്കീലന്മാരുണ്ടെന്നും അത് ബിജെപിയും യുഡിഎഫുമാണെന്നും മന്ത്രി പരിഹസിച്ചു. സഭയിൽ ബിജെപി പ്രതിനിധികൾ ഇല്ലാത്തതിനാൽ അവരുടെ ഉത്തരവാദിത്വം കൂടി യുഡിഎഫ് ഏറ്റെടുത്തിരിക്കുകയാണ്. ബിജെപിക്ക് നാരങ്ങാവെള്ളം കലക്കിക്കൊടുത്തവരാണ് മുസ്ലിം ലീഗുകാരെന്നും ഒരു ലജ്ജയുമില്ലാതെയാണ് അവർ ഈ നിലപാട് സ്വീകരിക്കുന്നതെന്നും എം.ബി. രാജേഷ് കുറ്റപ്പെടുത്തി. പതിനെട്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ചേർന്ന നിയമസഭാ സമ്മേളനം പ്രതിപക്ഷ പ്രതിഷേധത്താൽ പ്രക്ഷുബ്ധമായിരുന്നു.
The post ശബരിമല സ്വർണ്ണക്കൊള്ള! ‘സ്വർണം കട്ടവർ നിയമത്തിന് മുന്നിൽ വരണം’: എം.ബി. രാജേഷ് appeared first on Express Kerala.


