
തിരുനാവായ ഭാരതപ്പുഴയുടെ തീരത്ത് പുനരാരംഭിച്ച മഹാമാഘമഹോത്സവം ഭാരതീയ സംസ്കാരത്തിന്റെ വീണ്ടെടുപ്പാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ പ്രതിമാസ റേഡിയോ പരിപാടിയായ ‘മൻ കി ബാത്തിലൂടെ’ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ വടക്കേ അറ്റത്തെ മഹാകുംഭമേളയായാലും തെക്കേ അറ്റത്തെ കേരള കുംഭമേളയായാലും, വിശ്വാസത്തിന്റെ ഒരേയൊരു പ്രവാഹമാണ് ഭാരതത്തെ ഒന്നിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നദികളും തീരങ്ങളും വ്യത്യസ്തമാകാമെങ്കിലും ഭാരതത്തിന്റെ ആത്മീയ ചൈതന്യം ഒന്നാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
നൂറ്റാണ്ടുകൾ പഴക്കമുള്ള തിരുനാവായയിലെ ‘മാമാങ്കം’ എന്ന പാരമ്പര്യത്തെക്കുറിച്ച് പ്രധാനമന്ത്രി വാചാലനായി. ഏകദേശം 250 വർഷത്തിലേറെയായി മുടങ്ങിപ്പോയ ഈ മഹത്തായ പൈതൃകമാണ് ഇപ്പോൾ വീണ്ടെടുക്കപ്പെടുന്നത്. മാഘമാസത്തിൽ പുണ്യപ്രവാഹത്തിൽ സ്നാനം ചെയ്യുന്നത് മഹത്തായ ഒരു ആത്മസ്മൃതിയുടെ ഭാഗമാണെന്നും, ചരിത്രത്തിലെ സുപ്രധാനമായ ഒരു വഴിത്തിരിവാണ് ഈ പുനരുജ്ജീവനമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സനാതന ചേതനയുമായി ഭാരതം വീണ്ടും ഒന്നിക്കുന്നതിന്റെ അടയാളമായാണ് അദ്ദേഹം ഈ മേളയെ വിശേഷിപ്പിച്ചത്.
ആർഭാടപൂർവ്വമായ പ്രചാരണങ്ങളില്ലാതെ തന്നെ കേരള കുംഭമേള വലിയ വിജയമായി മാറിയെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. വാമൊഴിയായി വിവരമറിഞ്ഞ് പതിനായിരക്കണക്കിന് ഭക്തരാണ് ഭാരതപ്പുഴയുടെ തീരത്തേക്ക് എത്തിയത്. വടക്കുനിന്നുള്ള അതേ ഭക്തിപ്രഹർഷത്തോടെ മഹാകുംഭത്തിന്റെ പ്രവാഹം തെക്കോട്ട് നീങ്ങുമ്പോൾ അത് പുതിയൊരു സാംസ്കാരിക സ്വത്വമാണ് കൈവരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ത്രിമൂർത്തി സംഗമസ്ഥാനത്തെ ഈ ഉത്സവം വിശ്വാസികളുടെ വലിയ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായതായും അദ്ദേഹം കൂട്ടിച്ചേർത്തു.
The post തിരുനാവായ മഹാമാഘമഹോത്സവം! സംസ്‌കാരത്തിന്റെ വീണ്ടെടുപ്പ്; മൻ കി ബാത്തിൽ കേരള കുംഭമേളയെ പ്രശംസിച്ച് പ്രധാനമന്ത്രി appeared first on Express Kerala.


