
കേരളത്തിലെ സ്‌കൂൾ വിദ്യാർഥികൾക്കിടയിൽ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനായി പുതിയ പദ്ധതിയുമായി വിദ്യാഭ്യാസ വകുപ്പ്. വായനയ്ക്കായി പത്ത് മാർക്ക് ഗ്രേസ് മാർക്ക് നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. അടുത്ത അധ്യയന വർഷം മുതൽ പദ്ധതി നടപ്പിലാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ‘വായനയുടെ വസന്തം’ പദ്ധതിയുടെ ഭാഗമായി കോടിക്കണക്കിന് രൂപയുടെ പുസ്തകങ്ങൾ സ്കൂൾ ലൈബ്രറികളിൽ എത്തിച്ചിട്ടുണ്ടെങ്കിലും കുട്ടികൾക്കിടയിൽ വായന കുറയുന്ന സാഹചര്യത്തിലാണ് ഈ പുതിയ നീക്കം. പ്രോജക്ട് അടിസ്ഥാനത്തിലായിരിക്കും കുട്ടികളുടെ വായനാശീലം വിലയിരുത്തുക.
മാധ്യമപ്രവർത്തകർ, എഴുത്തുകാർ തുടങ്ങിയവരുമായി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് വായനയ്ക്ക് ഗ്രേസ് മാർക്ക് നൽകാനുള്ള പ്രാഥമിക നിർദ്ദേശം ഉയർന്നുവന്നത്. മുഖ്യമന്ത്രിയുടെ ഉൾപ്പെടെയുള്ളവരുടെ അംഗീകാരം ലഭിച്ചാലുടൻ ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങും. ഗ്രേസ് മാർക്ക് ലഭിക്കുന്നതിനായി കുട്ടികൾ ഇപ്പോഴേ വായന തുടങ്ങണമെന്ന് തിരുവനന്തപുരത്ത് നടന്ന സി.എം.-മെഗാക്വിസ് സമ്മാനദാന ചടങ്ങിൽ മന്ത്രി ആഹ്വാനം ചെയ്തു. പത്രങ്ങളും പുസ്തകങ്ങളും വായിക്കുന്നത് ശീലമാക്കുന്നതിലൂടെ കുട്ടികളുടെ വിജ്ഞാനം വർദ്ധിപ്പിക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
The post വായന ഇനി വെറുതെയല്ല; ഗ്രേസ് മാർക്ക് കിട്ടും, വിപ്ലവകരമായ നിർദ്ദേശവുമായി വിദ്യാഭ്യാസ മന്ത്രി appeared first on Express Kerala.


