
കോഴിക്കോട്: കൊടിയത്തൂർ പഞ്ചായത്തിലെ തോട്ടുമുക്കം ദേവസ്വംകാടിൽ പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറിയിൽ സ്ഫോടനത്തിനിടെ കല്ലുകൾ തെറിച്ചുവീണ് രണ്ട് പേർക്ക് പരിക്ക്. തിങ്കളാഴ്ച രാവിലെ 11:30-ഓടെയാണ് സംഭവം നടന്നത്. പ്രദേശവാസികളായ തെക്കനാട്ട് ഷോജി തോമസ്, ചക്കാലക്കൽ ജലീൽ എന്നിവർക്കാണ് പരിക്കേറ്റത്. ഷോജിക്ക് തലയ്ക്കും ജലീലിന് കൈയ്ക്കുമാണ് പരിക്കേറ്റത്. ഇരുവരേയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രദേശത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി ക്വാറിക്കെതിരെ നാട്ടുകാർ കഴിഞ്ഞ 24 ദിവസമായി സമരത്തിലാണ്. ക്വാറിക്ക് നൂറ് മീറ്റർ മാത്രം അകലെയുള്ള സമരപ്പന്തലിന് സമീപത്ത് ജോലിയിലുണ്ടായിരുന്നവർക്ക് മേലേക്കാണ് കരിങ്കൽ ചീളുകൾ ബഹുദൂരം സഞ്ചരിച്ച് പതിച്ചത്. ദേവസ്വംകാടില്‍ ഒ.എ സെബാസ്റ്റിയൻ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് ഈ ക്വാറി. ക്വാറി പ്രവർത്തനം അനധികൃതമാണെന്നും യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് സ്ഫോടനങ്ങൾ നടത്തുന്നതെന്നും നാട്ടുകാർ ആരോപിക്കുന്നുണ്ട്.
The post കൊടിയത്തൂരിൽ ക്വാറിയിൽ സ്‌ഫോടനം; കരിങ്കൽ ചീളുകൾ തെറിച്ചുവീണ് രണ്ട് പേർക്ക് പരിക്ക് appeared first on Express Kerala.


