
തുടർച്ചയായുണ്ടാകുന്ന അപകടങ്ങളെത്തുടർന്ന് ഇന്ത്യൻ വ്യോമസേനയുടെ തേജസ് യുദ്ധവിമാനങ്ങൾ താൽക്കാലികമായി ഗ്രൗണ്ട് ചെയ്തു. ഈ മാസം ഏഴാം തീയതി ഒരു ഫോർവേഡ് ബേസിൽ പരിശീലന പറക്കലിനിടെ തേജസ് വിമാനം റൺവേയിൽ നിന്ന് തെന്നിമാറി അപകടത്തിൽപ്പെട്ടതാണ് ഈ അടിയന്തര നടപടിക്ക് കാരണമായത്. വിമാനത്തിന് കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചുവെങ്കിലും പൈലറ്റ് നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. സാങ്കേതിക തകരാറാണ് അപകടത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
തേജസ് വിമാനങ്ങൾ ഉൾപ്പെടുന്ന മൂന്നാമത്തെ വലിയ അപകടമാണിത്. 2024 മാർച്ചിൽ ജയ് സാൽമീറിലായിരുന്നു ആദ്യ അപകടം. തുടർന്ന് 2025 നവംബറിൽ ദുബായ് എയർഷോയ്ക്കിടെ വിമാനം തകർന്ന് ഒരു പൈലറ്റ് വീരമൃത്യു വരിച്ചതും വ്യോമസേനയെ ആശങ്കയിലാഴ്ത്തിയിരുന്നു. നിലവിൽ വ്യോമസേനയുടെ പക്കലുള്ള മുപ്പതോളം സിംഗിൾ സീറ്റ് തേജസ് വിമാനങ്ങളാണ് സുരക്ഷാ പരിശോധനകൾക്കായി ഗ്രൗണ്ട് ചെയ്തിരിക്കുന്നത്. രാജ്യത്തിന്റെ തദ്ദേശീയ പ്രതിരോധ ശേഷിയുടെ അടയാളമായ തേജസിന്റെ സുരക്ഷാ കാര്യങ്ങളിൽ വിട്ടുവീഴ്ച വേണ്ടെന്നാണ് വ്യോമസേനയുടെ തീരുമാനം.
Also Read: ബംഗ്ലാദേശിൽ ഭരണഘടനാ പ്രതിസന്ധി; യൂനുസിന്റെ നടപടികൾ നിയമവിരുദ്ധമെന്ന് പ്രസിഡന്റ് ഷഹാബുദ്ദീൻ
ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് നിർമ്മിക്കുന്ന ഈ വിമാനങ്ങളുടെ സുരക്ഷാ മാനദണ്ഡങ്ങൾ ഇപ്പോൾ കർശനമായ പരിശോധനയ്ക്ക് വിധേയമാക്കുകയാണ്. വിശദമായ സാങ്കേതിക പരിശോധനകൾ പൂർത്തിയാക്കി സുരക്ഷ ഉറപ്പുവരുത്തിയ ശേഷം മാത്രമേ ഇവ ഇനി പറക്കുകയുള്ളൂ. വിമാനങ്ങൾ കൈമാറുന്നതിൽ വരുത്തുന്ന കാലതാമസം നേരത്തെ തന്നെ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. പുതിയ അപകടങ്ങളുടെ പശ്ചാത്തലത്തിൽ നിർമ്മാണ ഘട്ടത്തിലെ പിഴവുകളും പരിശോധിക്കുമെന്നാണ് സൂചന.
The post തേജസ് യുദ്ധവിമാനങ്ങൾ ഇനി പറക്കില്ല; അപകടങ്ങൾക്ക് പിന്നാലെ ‘ഗ്രൗണ്ട്’ ചെയ്യാൻ അടിയന്തര ഉത്തരവ് appeared first on Express Kerala.


