
മഹാത്മാഗാന്ധിക്കെതിരെ വിവാദ പരാമർശങ്ങളുമായി ബിജെപി നേതാവ് പി.സി. ജോർജ് രംഗത്തെത്തി. ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനായി ഗാന്ധിജി ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹത്തിന്റെ ഔദാര്യത്തിലല്ല രാജ്യം സ്വതന്ത്രമായതെന്നും പി.സി. ജോർജ് ആരോപിച്ചു. ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിനിടെയായിരുന്നു ഗാന്ധിജിയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള ഈ പരാമർശങ്ങൾ. ഗാന്ധിജി രണ്ട് പെൺകുട്ടികളുടെ തോളിൽ കൈയിട്ട് നടന്നു എന്നതല്ലാതെ സ്വാതന്ത്ര്യസമരത്തിൽ കാര്യമായ പങ്കുവഹിച്ചിട്ടില്ലെന്ന ജോർജിന്റെ പ്രസ്താവന ഇതിനോടകം വലിയ ചർച്ചയായിട്ടുണ്ട്.
ബ്രിട്ടീഷുകാർക്ക് ലാഭമില്ലാതായപ്പോൾ അവർ രാജ്യം വിട്ടുപോയതാണെന്നും അതിനെ ഗാന്ധിജി സമരം ചെയ്ത് നേടിയതാണെന്ന് പറയുന്നത് മണ്ടത്തരമാണെന്നും പി.സി. ജോർജ് പറഞ്ഞു. ഉപ്പുസത്യഗ്രഹം നടത്തിയതുകൊണ്ടല്ല ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗാന്ധിജി ദൈവം തമ്പുരാനൊന്നുമല്ലെന്നും ആഫ്രിക്കയിൽ പോയി ചവിട്ട് കിട്ടിയിട്ടുണ്ടെന്നത് സത്യമാണെന്നും അദ്ദേഹം പരിഹാസരൂപേണ പറഞ്ഞു. രാഷ്ട്രപിതാവിനെതിരെയുള്ള ഇത്തരം കടുത്ത പരാമർശങ്ങൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
Also Read: തൃശൂർ പിടിക്കാൻ പദ്മജയെ ഇറക്കി ബിജെപി! പാലക്കാട് ശോഭ; കരുത്തറിയിക്കാൻ ബിജെപിയുടെ വൻ നിര
അതേസമയം, വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പൂഞ്ഞാർ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായി പി.സി. ജോർജ് മത്സരിക്കാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ബിജെപി ദേശീയ നേതൃത്വവുമായി അദ്ദേഹം ഇതുസംബന്ധിച്ച് ചർച്ചകൾ നടത്തിക്കഴിഞ്ഞു. ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയിൽ തന്നെ ജോർജിന്റെ പേര് ഉൾപ്പെട്ടേക്കുമെന്നാണ് സൂചന. രാഷ്ട്രീയ ചർച്ചകൾ കൊഴുക്കുന്നതിനിടെ ഗാന്ധിജിക്കെതിരായ പരാമർശം ജോർജിന്റെ തെരഞ്ഞെടുപ്പ് സാധ്യതകളെ എങ്ങനെ ബാധിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.
The post ഒരു ചുക്കും ചെയ്തിട്ടില്ല, ഗാന്ധിജി ദൈവം തമ്പുരാനാണോ? രാഷ്ട്രപിതാവിനെ അധിക്ഷേപിച്ച് പി.സി. ജോർജ് appeared first on Express Kerala.


