
കേന്ദ്രമന്ത്രിയും എംപിയുമായ സുരേഷ് ഗോപിയുടെ വോട്ട് ഇത്തവണ ഗുരുവായൂരിൽ. ഗുരുവായൂർ ദേവസ്വം ബോർഡ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ 697-ാം നമ്പർ വോട്ടറായാണ് അദ്ദേഹത്തെ ചേർത്തിരിക്കുന്നത്. ഗുരുവായൂർ ക്ഷേത്രത്തിന് സമീപമുള്ള ‘അച്യുതം’ ഫ്ലാറ്റിലെ വിലാസത്തിലാണ് വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത്. സുരേഷ് ഗോപിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ ഫ്ലാറ്റ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും സുരേഷ് ഗോപി വോട്ട് ചെയ്തത് വ്യത്യസ്ത ഇടങ്ങളിലായിരുന്നു എന്നത് പുതിയ മാറ്റത്തോടെ വീണ്ടും ചർച്ചയായിട്ടുണ്ട്.
വോട്ട് മാറ്റത്തെ പരിഹസിച്ചുകൊണ്ട് കോൺഗ്രസ് നേതാവ് അനിൽ അക്കര രംഗത്തെത്തി. സുരേഷ് ഗോപിയെ ‘കുമ്പിടി’ എന്ന് വിശേഷിപ്പിച്ചാണ് അനിൽ അക്കരയുടെ വിമർശനം. രണ്ട് മാസം മുമ്പ് നടന്ന കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തും, ഒരു വർഷം മുമ്പ് നടന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ തൃശൂർ കോർപ്പറേഷനിലെ നെട്ടിശ്ശേരിയിലുമാണ് സുരേഷ് ഗോപി വോട്ട് രേഖപ്പെടുത്തിയത്. ഇത്തവണ കുടുംബസമേതമല്ല, അദ്ദേഹം മാത്രമാണ് വോട്ട് മാറ്റിയിരിക്കുന്നതെന്നും അനിൽ അക്കര ചൂണ്ടിക്കാട്ടി.
Also Read: ഒരു ചുക്കും ചെയ്തിട്ടില്ല, ഗാന്ധിജി ദൈവം തമ്പുരാനാണോ? രാഷ്ട്രപിതാവിനെ അധിക്ഷേപിച്ച് പി.സി. ജോർജ്
ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ വോട്ട് ചേർക്കുമ്പോൾ താൻ നെട്ടിശ്ശേരിയിലെ സ്ഥിരതാമസക്കാരനാണെന്നാണ് സുരേഷ് ഗോപി അവകാശപ്പെട്ടിരുന്നത്. എന്നാൽ തൊട്ടുപിന്നാലെ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ അദ്ദേഹം തിരുവനന്തപുരം ശാസ്തമംഗലം വാർഡിലേക്ക് വോട്ട് മാറ്റുകയായിരുന്നു.
The post സുരേഷ് ഗോപിക്ക് നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ഗുരുവായൂരിൽ; ‘കുമ്പിടി’ പരാമർശവുമായി അനിൽ അക്കര appeared first on Express Kerala.


